Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തത്  മുന്‍ഭര്‍ത്താവിന്റെ സഹോദരന്റെ കൊടുംക്രൂരത

ജയ്പുര്‍- രാജസ്ഥാനില്‍ യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് മുന്‍ഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തു. ബാരന്‍ ജില്ലയിലെ ചജാവാര്‍ ഗ്രാമത്തിലാണ് സംഭവം. കേസില്‍ യുവതിയുടെ മുന്‍ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഭര്‍ത്താവിനും കുഞ്ഞിനും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ മുന്‍ഭര്‍ത്താവിന്റെ സഹോദരനും ഇയാളുടെ സുഹൃത്തുക്കളും കുടുംബത്തെ വഴിയില്‍ തടയുകയായിരുന്നു. പിന്നാലെ സമീപത്തെ വയലിലേക്ക് ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി. യുവതിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി കൈയും കാലും കെട്ടിയിട്ടു. ഇതിനുശേഷമാണ് ഭര്‍ത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തത്.
യുവതിയുടെ മുന്‍ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവതിയും കുഞ്ഞും സഹോദരിയും റോഡിലേക്കെത്തി യാത്രക്കാരോട് സഹായം അഭ്യര്‍ഥിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.
സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍വെച്ച് മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പിടികൂടാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
കുട്ടികളുണ്ടാവത്തതിനാലാണ് യുവതി ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. പിന്നീട് നാഥ പ്രഥ എന്ന ആചാരപ്രകാരം മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹചടങ്ങുകള്‍ നടത്താതെ വൈവാഹികജീവിതം അനുവദിക്കുന്ന പ്രാദേശികമായ സമ്പ്രദായമാണിത്. നേരത്തെ യുവതിയും മുന്‍ഭര്‍ത്താവും തമ്മില്‍ മറ്റുചില പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഇരുവരും പരസ്പരം പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു.


 

Latest News