തൊഴിലുടമകളുടെ നിലപാട് മാറുമെന്ന് സൗദി സാമ്പത്തിക വിദഗ്ധന്‍; വിദേശികളെ ഒഴിവാക്കും

റിയാദ്- കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്കാണ് ഇതുവരെ സൗദിയിലെ തൊഴിലുടമകള്‍ മുന്‍ഗണന നല്‍കിയിരുന്നതെങ്കില്‍ ഇനി അവരുടെ സമീപനം മാറുമെന്ന്  സാമ്പത്തിക വിദഗ്ധനും മുന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.

ദീര്‍ഘ സമയം ജോലി ചെയ്യുന്ന വിദേശികളെ തങ്ങള്‍ക്കു തോന്നിയ പോലെ നിയന്ത്രിക്കാന്‍ ഇതുവരെ തൊഴിലുടമകള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ സൗദി പൗരന്മാരെ നിയമിക്കുന്നത് തൊഴിലുടമകള്‍ക്ക് സുരക്ഷിതത്വവും തൊഴില്‍ സുസ്ഥിരതയും നല്‍കുമെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം റദ്ദാക്കല്‍, ബിനാമി വിരുദ്ധ നിയമം, വിദേശ തൊഴിലാളികള്‍ക്കുള്ള യോഗ്യതാ പരീക്ഷ എന്നിവ അടക്കം തൊഴില്‍ വിപണി സാക്ഷ്യം വഹിക്കുന്ന വലിയ മാറ്റങ്ങള്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താനും ബിനാമി പ്രവണതക്ക് തടയിടാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥയുടെ 60 മുതല്‍ 70 ശതമാനം വരെ ബിനാമി ബിസിനസ് ആണ്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം റദ്ദാക്കിയത് വിദേശ തൊഴിലാളികള്‍ക്കും സൗദി പൗരന്മാര്‍ക്കും ഒരുപോലെ ഗുണകരമാണ്.


നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥ മൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവര്‍ഷം 700 ബില്യണ്‍ റിയാലിന്റെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതൊന്നും വ്യക്തമാക്കുന്ന കൃത്യമായ കണക്കുകളില്ല. 2007 ല്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി സമ്പദ്‌വ്യവസ്ഥയുടെ 19 ശതമാനം നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥയാണ്. ഈ കണക്കുകള്‍ അവലംബിച്ചാണ് സൗദിയില്‍ നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥ മൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവര്‍ഷം 700 ബില്യണ്‍ റിയാലിന്റെ നഷ്ടം നേരിടുന്നതായി കണക്കാക്കുന്നത്.

 

Latest News