റിയാദ്- നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുഖ്യശത്രു ബി.ജെ.പി മാത്രമായിരിക്കുമെന്നും സാമൂഹിക നീതിക്കായുള്ള പാർട്ടിയുടെ പോരാട്ടത്തെ കുപ്രചാരണം കൊണ്ട് ആർക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സാംസ്‌കാരിക വേദി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഒരു ഭാഗത്ത് സംഘ്പരിവാർ ഉണ്ടാക്കി വിടുന്ന വർഗീയതയും മറുഭാഗത്ത് അധികാരത്തിനു വേണ്ടി സംവരണമടക്കമുള്ള സാമൂഹിക നീതി ഇല്ലാതാക്കുന്ന നിലപാടുകളാണ് പരമ്പരാഗത പാർട്ടികളിൽ നിന്നും കാണാൻ കഴിയുന്നത്.
ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. പാർട്ടി ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ മുന്നിൽ വെച്ച്, കേരളത്തിൽ സംഘടനാ ശക്തിയുള്ള മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്നും സംഘ്പരിവാറിന് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർ വിജയിച്ചു വരാതിരിക്കാനുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെൽഫെയർ പാർട്ടി സ്വാധീന മേഖലകളിൽ ഒറ്റയ്ക്ക് മത്സര രംഗത്ത് ഉണ്ടാകുമെന്നനം അദ്ദേഹം വ്യക്തമാക്കി. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഭാരവാഹികളും പ്രവർത്തകരും ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടവരാകണം. സത്യസന്ധമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുമ്പോൾ ധാർമിക ബോധവും സാമ്പത്തിക അച്ചടക്കവും ത്യാഗസന്നദ്ധതയും ആയിരിക്കണം നമ്മുടെ പ്രവർത്തന ഊർജമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
'പ്രവാസി' സൗദി നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ വ്യത്യസ്ത പരിപാടികളുമായി വിവിധ പ്രവാസി ഘടകങ്ങൾ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് അബ്ദുറഹീം ഒതുക്കുങ്ങൽ സ്വാഗതവും ഈസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് എം.കെ ഷാജഹാൻ നന്ദിയും പറഞ്ഞു.