മലപ്പുറം- പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചവർക്കുള്ള മറുപടിയാണ് തന്‍റെ സ്ഥാനാർഥിത്വമെന്ന് അഡ്വ. നൂർബീന റഷീദ്. കർമം ചെയ്താല്‍ ഫലം മുകളില്‍നിന്ന് വരുമെന്നാണ് തന്‍റെ വിശ്വാസമെന്നും അവർ പറഞ്ഞു.
രണ്ടര പതിറ്റാണ്ടുകൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒരു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് വിമർശകർക്ക് മറുപടി നല്‍കിയിരിക്കയാണ് മുസ്‌ലിം ലീഗ്. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദാണ് ലീഗിന്റെ സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎ എം.കെ. മുനീറിനു പകരമാണ് നൂർബിനയെ സ്ഥാനാർഥിയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എം.കെ. മുനീർ കൊടുവള്ളിയിൽ മത്സരിക്കും.
1996ലാണ് കേരളത്തിൽ ലീഗ് ആദ്യമായി വനിതാ സ്ഥാനാർഥിയെ പരിഗണിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഖമറുന്നിസ അൻവറിനായിരുന്നു നിയോഗം. സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അധ്യക്ഷയായിരുന്ന അവർ പദവി രാജിവെച്ചാണ് മത്സരത്തിനിറങ്ങിയത്. പക്ഷേ സിപിഎം നേതാവ് എളമരം കരീമിനോട് പരാജയപ്പെട്ടു. പിന്നീട് ഇതുവരെ വനിതാ സ്ഥാനാർഥിയെ ലീഗ് പരീക്ഷിച്ചിട്ടില്ല.
ചില സംഘടനകളിൽനിന്നുള്ള എതിർപ്പ് ഖമറുന്നിസ അൻവറിന്റെ തോൽവിയിലേക്ക് നയിച്ചിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ടാണ് പിന്നീട് പരീക്ഷണത്തിന് മുതിരാതിരുന്നതെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് നൂർബിന. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, വനിതാ ലീഗ് അധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുഹറ മമ്പാട് തുടങ്ങിയവരുടെ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു.