ഇതിനോട് പ്രതികരിക്കാതെ വയ്യ. അഞ്ച് ഓർഡിനൻസുകൾ ഒറ്റയടിക്ക് പുറപ്പെടുവിക്കുവാൻ ഗവർണറോട് ആവശ്യപ്പെട്ട കേരള സർക്കാർ തീരുമാനത്തോട്. ഒരുകൂട്ടം ഓർഡിനൻസുകൾകൂടി ഏറെ വൈകാതെ രാജ്ഭവനിലേക്ക് അയക്കാൻ ഒരുങ്ങുന്നു എന്ന മാധ്യമ റിപ്പോർട്ടുകളോടും.
കേരളം എന്ന് മലയാളി പറയുമ്പോഴും അല്ലാത്തവർ കേൾക്കുമ്പോഴും ഒരപൂർവ്വ സൗഭാഗ്യത്തിന്റെ ഓർമ്മയും ചരിത്രവും അതിന്റെ പരിവേഷമായുണ്ട്. പാർലമെന്ററി സംവിധാനത്തിനകത്ത് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആദ്യമായി ഇന്ത്യയിൽ അധികാരത്തിൽ വന്ന് ജനാധിപത്യത്തിന്റെ മൂല്യവും ജനപക്ഷപാതിത്വവും പരീക്ഷിച്ച നാടെന്നതിന്റെ.
അതിന്റെ തുടർച്ച അവകാശപ്പെടുന്ന ഇടതുപക്ഷ പാർട്ടികൾ നയിക്കുന്ന സർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. എന്നാൽ ഇതൊരു ഇടതു ഗവണ്മെന്റാണോയെന്ന് ഇടയ്ക്കിടെ ചോദിക്കേണ്ട രാഷ്ട്രീയ പരിസരം ഇടതുപക്ഷ - ജനാധിപത്യ മുന്നണി സർക്കാർ ഇത്തവണ സൃഷ്ടിച്ചിട്ടുണ്ട്. പറയാൻ പാടില്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യാൻ പാടില്ലാത്തത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സർക്കാറാണിവിടെ.
തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭരണപക്ഷത്തിരിക്കുന്ന എം.എൽ.എമാരുടെയും അസഹിഷ്ണുത നിറഞ്ഞ, നിയമവിരുദ്ധ, സ്ത്രീവിരുദ്ധ, ജനാധിപത്യവിരുദ്ധ വാക്കും പ്രവൃത്തിയും ആദ്യമാദ്യം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. തിരുത്തുമെന്ന ധാരണയിൽ അതിനോട് ശക്തമായി പ്രതികരിച്ചവരിൽ ഈ ലേഖകനും ഉൾപ്പെട്ടിരുന്നു. എന്നിട്ടും ഫലംകാണാതെ ജനാധിപത്യത്തിന്റെ മർമ്മസ്പർശിയായ വിമർശംതന്നെ മടുത്തു മതിയാക്കിയതാണ്.
അപ്പോഴാണ് ഓർഡിനൻസ് രാജിന്റെ ഈ കൊടിയെഴുന്നള്ളിപ്പ്. നിയമനിർമ്മാണസഭയെ നോക്കുകുത്തിയാക്കി ഓർഡിനൻസുകളിലൂടെ ഭരിക്കാൻ തുടങ്ങുന്ന സർക്കാർ നടപടി. നിയമസഭയ്ക്കു മുകളിലൂടെ രാജ്ഭവനിലേക്ക് ഹനുമാൻ ചാട്ടത്തിലൂടെ ഓർഡിനൻസാക്കി പുറത്തുകൊണ്ടുവന്നാൽ അതിന് അംഗീകാരം നൽകി നിയമത്തുടർച്ചയാക്കേണ്ട ബാധ്യത നിയമസഭയ്ക്കായി.
പാർലമെന്ററി പ്രവർത്തനത്തെ ഏകാധിപത്യരീതിയിൽ മറികടക്കുന്നു എന്നാണ് പിൻവാതിലിലൂടെയുള്ള ഈ നിയമനിർമ്മാണത്തെ പൊതുവിൽ ജനാധിപത്യ വാദികളും വിശേഷിച്ച് കമ്മ്യൂണിസ്റ്റുകാരും പറഞ്ഞുപോന്നിട്ടുള്ളത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോയിൽ അംഗമായ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാത്തതല്ല.
നരേന്ദ്രമോഡി ഗവണ്മെന്റ് അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിൽ യെച്ചൂരി രാഷ്ട്രപതി പ്രണബ് മുഖർജിക്ക് എഴുതിയ കത്തും പിണറായി മറക്കാനിടയില്ല. പാർലമെന്ററി നടപടിക്രമങ്ങൾ മറികടന്ന് പ്രധാനമന്ത്രി മോഡി തയാറാക്കി അംഗീകാരത്തിനയച്ച രണ്ട് ഓർഡിനൻസുകളെകുറിച്ചായിരുന്നു അത്. നിയമനിർമ്മാണസഭയെ അട്ടിമറിക്കാനും ദുർബലപ്പെടുത്താനുമുള്ള സർക്കാറിന്റെ നീക്കം മുളയിലേ നുള്ളണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ഇൻഷുറൻസിലെ വിദേശ നിക്ഷേപ പരിധി (എഫ്.ഡി.ഐ) 49 ശതമാനമായി വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചുമുള്ള ഓർഡിനൻസുകളായിരുന്നു അത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിൽ ഇടപെട്ട് യെച്ചൂരി വിശദീകരിച്ചു. അതേ മാർഗം സി.പി.എം മുഖ്യമന്ത്രി കേരളത്തിൽ സ്വീകരിക്കുകയാണ്.
സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മാത്രമായി കേരള നിയമസഭ ഈയിടെ ഒരുദിവസം സമ്മേളിച്ച് പിരിയുകയുണ്ടായി. ഓർഡിനൻസായി ഇപ്പോൾ പുറത്തിറക്കുന്ന ഈ വിഷയങ്ങൾക്ക് അത്രയേറെ അടിയന്തര സ്വഭാവമുണ്ടായിരുന്നെങ്കിൽ അന്ന് സഭാ വിഷയങ്ങളിൽ ഉൾപ്പെടുത്താമായിരുന്നു. ചർച്ചചെയ്ത് ജനപ്രതിനിധികളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്ക് വിധേയമായി നിയമമാക്കാമായിരുന്നു. അതുമല്ലെങ്കിൽ നിയമസഭയുടെ തുടർന്നുള്ള സമ്മേളനത്തിൽ അവതരിപ്പിച്ച് സഭയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് നിയമമാക്കാമായിരുന്നു.
മാധ്യമങ്ങളുടെ വെളിപ്പെടുത്തലനുസരിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഓർഡിനൻസിന് ജന്മം നൽകേണ്ട അടിയന്തര വിഷയങ്ങളിലല്ല ഓർഡിനൻസുകൾ. അനധികൃത കെട്ടിടങ്ങൾ സാധൂകരിക്കാൻ ഒരു ഓർഡിനൻസ്. ഹൈക്കോടതിയിൽ ഏക അംഗ ജഡ്ജിയുടെ സാമ്പത്തിക അധികാരപരിധി ഉയർത്തുന്നതിന് ഭേദഗതി ഓർഡിനൻസ്. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട മറ്റു മൂന്നെണ്ണം. ഒറ്റദിവസംതന്നെ മന്ത്രിസഭ അസാധാരണമായി ഇവ അംഗീകരിക്കുകയായിരുന്നു.
മന്ത്രിതന്നെ കയ്യേറ്റം നടത്തുന്ന ഒരു നാട്ടിൽ അനധികൃത കെട്ടിടങ്ങൾ പിഴയടച്ച് നിയമവിധേയമാക്കുന്നു എന്നു പറഞ്ഞാൽ ജനങ്ങളെന്തു കരുതും. അതും രഹസ്യമായി പിൻവാതിലിലൂടെ നിയമമായി അടിച്ചേൽപ്പിക്കുമ്പോൾ. നിലവിലുള്ള പഞ്ചായത്തീരാജ് നിയമത്തിന്റെ അധികാരപരിധിയിൽ ഇടിച്ചുകയറി ആ നിയമത്തിൽതന്നെ ഭേദഗതി വരുത്താൻകൂടിയാണ് ഈ ഓർഡിനൻസ്.
ാജ്യമാകെ ഏറെ ചർച്ചചെയ്ത് അംഗീകരിച്ച പഞ്ചായത്തീരാജ് നിയമത്തിൽ എന്തു താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്ന് പരിശോധിക്കാനുള്ള അവകാശം നിയമസഭാംഗങ്ങൾക്കുണ്ട്. ജനങ്ങൾക്കും. അതിന് അവസരം നൽകാതെ ഓർഡിനൻസ് രൂപത്തിൽ അംഗീകാരത്തിനായി അടിച്ചേൽപ്പിക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ കാര്യത്തിലും മറ്റു വിഷയങ്ങളിലും ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ ഇതുവരെ ഇടിഞ്ഞുവീഴാത്ത ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല.
പാർലമെന്റിന്റെയും നിയമസഭകളുടെയും തലയ്ക്കു മുകളിലൂടെ ഓർഡിനൻസായി നിയമം നടപ്പാക്കുന്നത് നിയമനിർമ്മാണ നടപടി സംബന്ധിച്ച സഭയുടെ പങ്കാളിത്തവും ചർച്ചചെയ്യാനുള്ള അവസരവും ഏകപക്ഷീയമായി നിഷേധിക്കലാണ്. ഇത് ജനങ്ങൾ തെരഞ്ഞെടുത്തയച്ച അവരുടെ പ്രതിനിധികളിൽ അർപ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണ്. അസാധാരണവും അടിയന്തരവുമായ ഘട്ടങ്ങളിലല്ലാതെ ഓർഡിനൻസ് സർക്കാർ ആയുധമാക്കുന്നത് അപകടമാണ്.
2013ൽ പാർലമെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകളനുസരിച്ച് കേന്ദ്ര ഗവണ്മെന്റ് ഓർഡിനൻസുകളെ ഏറ്റവുമധികം ആശ്രയിച്ചത് രണ്ട് പ്രത്യേക ഘട്ടത്തിലാണെന്ന് വ്യക്തമാകുന്നു. ആദ്യത്തേത് അടിയന്തരാവസ്ഥയിലേക്കെത്തിച്ച ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്. ഇന്ദിരാഗാന്ധി എഴുപതുകളിൽ 77 ഓർഡിനൻസുകൾ ഇറക്കി. രണ്ടാമത്തേത് മുന്നണി ഭരണപരീക്ഷണങ്ങൾ നടന്ന 90കളിൽ. നരസിംഹറാവുതന്നെ അഞ്ചുവർഷത്തിനകം 77 ഓർഡിനൻസ് കൊണ്ടുവന്നു. ആദ്യത്തേതിൽ ഭരണാധികാരിയുടെ ഉരുക്കുമുഷ്ടി പ്രതിഫലിക്കുമ്പോൾ രണ്ടാമത്തേതിൽ സഭയുടെ നിയമനിർമ്മാണത്തിനുള്ള പിൻബലത്തിന്റെ ദൗർബല്യം പ്രകടമാകുന്നു.
പതിനാറാം ലോകസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയിട്ടും നരേന്ദ്രമോദി ഗവണ്മെന്റ് സഭയോട് അസഹിഷ്ണുത പ്രകടിപ്പിച്ചു. എട്ടുമാസത്തിനുള്ളിൽ ഒമ്പത് ഓർഡിനൻസുകൾ കൊണ്ടുവന്നു. ആദ്യ മൂന്നുവർഷങ്ങളിൽമാത്രം അത് 28 ആയി.
പതിനഞ്ചാം ലോകസഭയിലെ മൊത്തം 25 ഓർഡിനൻസുകളുടെ സ്ഥാനത്ത്. ഇന്ദിരാഗാന്ധിയും നരേന്ദ്രമോഡിയും പാർലമെന്റിനോട് കാണിക്കുന്ന സമീപനവും ശൈലിയുമാണ് കേരളത്തിൽ ഇടതുപക്ഷ - ജനാധിപത്യ മുന്നണി മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.
മൂന്നര പതിറ്റാണ്ടിലേറെ പാർലമെന്റേറിയനായും അതിന്റെ തുടർച്ചയായി അഞ്ചുവർഷം ഓർഡിനൻസുകളിൽ ഒപ്പുവെക്കേണ്ടിവന്ന രാഷ്ട്രപതിയായും പ്രവർത്തിച്ച പ്രണബ് മുഖർജി തന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: 'ഓർഡിനൻസ് ഇറക്കുന്നത് അസ്വസ്ഥജനകമാണ്. അത് ചെയ്യാൻ ഭരണനിർവ്വഹണ വിഭാഗം എപ്പോഴൊക്കെ അതിന് ശ്രമിക്കുന്നുവോ അപ്പോഴൊക്കെ അത് കാണിക്കുന്നത് നിയമസഭയോടുള്ള അനാദരവാണ്.'
ഇടതുപക്ഷ - ജനാധിപത്യ മുന്നണി ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ള ഏകാധിപത്യ പ്രവണത നിയമനിർമ്മാണ കാര്യങ്ങളിലേക്കുവരെ വളർന്നു എന്നതാണ് ഓർഡിനൻസ് വിഷയം കാണിക്കുന്നത്. ഇത് എൽ.ഡി.എഫിനോടും സ്വന്തം പാർട്ടിയോടുപോലും സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാന സമീപനത്തിന്റെ തുടർച്ച മാത്രമാണ്.
റവന്യൂ- വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനത്തിലും തീരുമാനത്തിലും മുഖ്യമന്ത്രി സ്വേച്ഛാപരമായി കൈകടത്തുന്നത് പരസ്യമാണ്.
മന്ത്രിമാരെയും അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥന്മാരെയും പൊതുജനങ്ങൾക്കുമുമ്പിൽ അപമാനിക്കുന്നതും മനോവീര്യം തകർക്കുന്നതും മുഖ്യമന്ത്രിയിൽനിന്ന് അദ്ദേഹത്തിന്റെ പാർട്ടിക്കാരായ മന്ത്രിമാരിൽ ചിലരും ചില എം.എൽ.എമാരും ഏറ്റെടുത്തിരിക്കുന്നു. സി.പി.എം - സി.പി.ഐ ഐക്യവും എൽ.ഡി.എഫിന്റെ കെട്ടുറപ്പും തകർക്കുന്നതിലേക്ക് കാര്യങ്ങൾ വളർന്നിട്ടുണ്ട്. നരേന്ദ്ര മോഡിയും സംഘ് പരിവാറും സ്വീകരിച്ചിട്ടുള്ള അസഹിഷ്ണുതയുടെ ശൈലി ഭരണത്തിലും സമൂഹത്തിലും മുഖ്യമന്ത്രിയിൽനിന്നും പാർട്ടിയിൽനിന്നും ഉണ്ടാകുന്നു. സി.പി.ഐയിലെ മുതിർന്ന നേതാക്കൾ പുലർത്തുന്ന അസാധാരണ സംയമനമാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്താതെപോകുന്നത്.
ഇതെല്ലാം നടക്കുമ്പോഴും സി.പി.എം കേന്ദ്ര നേതൃത്വം മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി നിശബ്ദമായി മാറിനിൽക്കുകയാണ്. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ കാലത്ത് കേന്ദ്രകമ്മറ്റി ദർബാറിൽ മുഖ്യമന്ത്രിയും പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ നിത്യമെന്നോണം അജണ്ടയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര യോഗങ്ങൾ വിളിച്ച് കേന്ദ്ര നേതാക്കൾ നേരിലെത്തി ഇടപെടുമായിരുന്നു. ഇപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ആസ്ഥാനത്ത് ഉണ്ടോയെന്നുപോലും അറിയാത്ത അവസ്ഥയാണ്.
മുമ്പ് കേന്ദ്ര കമ്മിറ്റിയേയും പി.ബിയേയും അവഗണിച്ച് ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നാടുവാണ സ്ഥിതി ഓർമ്മപ്പെടുത്തുന്നു കേരളത്തിലെ ഭരണത്തിന്റെ ഗതി. ബുദ്ധദേവിന്റെ മുമ്പിലോ പിമ്പിലോ പിണറായി? എന്നേ കൃത്യമായി അറിയാനുള്ളൂ.
കാഴ്ച: 1. ഐ.എം.ജി ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസിന്റെ പേരിൽ ക്രിമിനൽകേസ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കും വകുപ്പുതല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും തിങ്കളാഴ്ച ഉത്തരവു നൽകി. സർക്കാർ നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ട് പരിശോധിച്ചായിരുന്നു ഉത്തരവ്.
ചൊവ്വാഴ്ച ഉത്തരവിട്ട ഫയൽ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. ക്രിമിനൽകേസ് എടുക്കാനുള്ള തീരുമാനം പിൻവലിക്കുകയും വകുപ്പുതല നടപടി മതിയെന്നും ഉത്തരവ് തിരുത്തി. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥ എഴുതിയതിനും അതിലെ വിവാദ ഉള്ളടക്കത്തിന്റെയും പേരിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. പുസ്തകത്തിന്റെ പ്രകാശനം നടത്താൻ ഏറ്റിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറുകയായിരുന്നു.
2. ഹൈദരാബാദിൽ ആഗോള സംരംഭകത്വ ഉച്ചകോടിയുടെ ഉദ്ഘാടനത്തിനെത്തിയത് യു.എസ് പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. മകൾ ട്രംപിനെ സ്വീകരിക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും പ്രധാനമന്ത്രി മോഡി എത്തി. ഭരണാധികാര സ്ഥാനങ്ങളിലില്ലാത്ത ഇവാൻകയെ പ്രോട്ടോകോൾ ലംഘിച്ച് പ്രധാനമന്ത്രി സ്വീകരിച്ചതിനെ പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
മ്യാൻമറിലും ബംഗ്ലാദേശിലും സന്ദർശനം നടത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ പ്രതികരിക്കാത്തതുകൊണ്ട് മാർപ്പാപ്പക്ക് ഇന്ത്യൻ സന്ദർശനം ഒഴിവാക്കേണ്ടിവന്നു.