ലോക്‌സഭാംഗത്തിന്റെ ആത്മഹത്യ; മോഡിയുടെ വലംകൈ ആയിരുന്ന പ്രഫുല്‍ പട്ടേല്‍ കുടുങ്ങുമോ?

മോഹന്‍ ഡെല്‍ക്കർ-ഇടത്ത്, പ്രഫുല്‍ പട്ടേല്‍-വലത്ത്

ന്യൂദല്‍ഹി- ലോക്‌സഭാ എം.പി മോഹന്‍ ഡെല്‍ക്കറുടെ ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഇടപെടണമെന്ന് ശിവസേനയും ജനതാദള്‍ യുനൈറ്റഡും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഭരണകൂടവും ഉദ്യോഗസ്ഥരും ഉപദ്രവിച്ചതിനാലാണ് 35 വര്‍ഷം  പാര്‍ലമെന്റില്‍ ജനപ്രതിനിധിയായിരുന്ന ഡെല്‍ക്കറിന്  ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് ശിവസേന എം.പി വിനായക് റാവത്ത് സീറോ അവറില്‍ പറഞ്ഞു.  ദാദ്ര നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററും ഉദ്യോഗസ്ഥരും അദ്ദേഹത്തെ ഉപദ്രവിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാന്‍ മഹാരാഷ്ട്ര  സര്‍ക്കാര്‍ എടിഎസിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.പിയേയും കലക്ടറേയും സര്‍വീസില്‍നിന്ന് പുറത്താക്കി മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഐപിസി സെക്ഷന്‍ 304 പ്രകാരം വിചരണ ചെയ്യുന്നതിന് പ്രധാനമന്ത്രി ഉത്തരവിടണമെന്ന് വിനായക് റാവത്ത് പറഞ്ഞു.
ദാദ്ര അഡ്മിനിസ്‌ട്രേറ്ററും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ ഖേദ പട്ടേലടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. നിയമനടപടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഹന്‍ ഡെല്‍ക്കര്‍ മുംബൈയില്‍വന്ന് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. പ്രധാനമന്ത്രി മോഡിയുടെ വലംകൈയായിരുന്നു പ്രഫുല്‍ പട്ടേല്‍.
പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ച പ്രഫുല്‍ പട്ടേല്‍ അച്ഛന്റെ കോളേജ് കൈക്കലാക്കാനും ശ്രമിച്ചതായി ഡെല്‍ക്കറുടെ മകന്‍ അഭിനവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 25 കോടി രൂപ നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
കഴിഞ്ഞ ഡിസംബർ അഞ്ച് മുതല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പട്ടേല്‍ ദ്വീപ് വാസികളെ പ്രകോപിപ്പിക്കുന്ന നടപടികളിലൂടെ വിവാദത്തിലായിട്ടുണ്ട്.

ലക്ഷദ്വീപില്‍നിന്ന് എന്താണ് കേള്‍ക്കുന്നത്?

നളന്ദ നിയോജക മണ്ഡലത്തില്‍നിന്നുള്ള ജെഡിയു എം.പി കൗശലേന്ദ്ര കുമാറും ഇക്കാര്യം ഉന്നയിച്ചു. ജനപ്രതിനിധികള്‍പോലും സുരക്ഷിതരല്ലെങ്കില്‍ ഭരണത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനെന്ന് അദ്ദേഹം ചോദിച്ചു. ദാരുണമായ സംഭവത്തിന് പിന്നിലെ ഭരണാധികാരികളെ പുറത്താക്കണമെന്നും കര്‍ശനമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയില്‍നിന്ന് ഏഴ് തവണ എംപിയായ ഡെല്‍ക്കറിനെ (58) ഫെബ്രുവരി 22 നാണ് തെക്കന്‍ മുംബൈയിലെ മറൈന്‍ െ്രെഡവ് ഏരിയയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പോലീസ് ചൊവ്വാഴ്ച പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.പിയുടെ മരണവുമായി ബന്ധപ്പെട്ട്  കുടുംബാംഗങ്ങള്‍ മറൈന്‍ െ്രെഡവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ്  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാ പ്രേരണക്കാണ്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡെല്‍ക്കറുടെ ഹോട്ടല്‍ മുറിയില്‍നിന്ന് 15 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഡെല്‍ക്കര്‍  സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ കുറിപ്പില്‍ തന്നെ ഉപദ്രവിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.പിയുടെ ആത്മഹത്യയെ കുറിച്ചും പരാതികളെ കുറിച്ചും പത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖേദ പട്ടേലാണ് എം.പിയെ ഉപദ്രവിച്ചിരുന്നതെന്നും ഇക്കാര്യം   ഡെല്‍ക്കറുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും  ആഭ്യന്തര മന്ത3ി ദേശ്മുഖ് സംസ്ഥാന നിയമസഭയില്‍ പറഞ്ഞു. ഡെല്‍ക്കറുടെ ഭാര്യയും മകനും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. പ്രഫുല്‍ ഖേദ പട്ടേല്‍ തന്റെ അച്ഛനെ എല്ലാ നിലക്കും ഉപദ്രവിച്ചിരുന്നുവെന്ന് മകന്‍ അഭിനവ് ഡെല്‍ക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News