അൽകോബാർ - ദൽഹിയിൽ നടക്കുന്ന കർഷക സമരം വിജയിക്കേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപിന്റെ പ്രശ്‌നമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി പറഞ്ഞു. കർഷകരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം ശക്തിയാർജ്ജിക്കുമ്പോൾ എങ്ങിനെയാണ് ജനാധിപത്യ വിശ്വാസികൾക്ക് നോക്കിനിൽക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. 'ജനാധിപത്യ ഇന്ത്യയും ഇന്ത്യയിലെ ജനാധിപത്യവും' എന്ന വിഷയത്തിൽ പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യനിവാസികളെ ഒരുമിച്ചു നിർത്തേണ്ടതിനു പകരം ഭീതിദമായ ഒരു സാഹചര്യത്തിലൂടെ ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരു ഭരണകൂടത്തിന്റെ അരുതായ്മകളെ അവസാനിപ്പിക്കാൻ ഏതൊരു കോണിൽ നിന്നുള്ള പ്രതിഷേധത്തെയും നാം പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ ദൽഹി മാധ്യമ പ്രവർത്തകൻ ഹസനുൽ ബന്ന മുഖ്യ പ്രഭാഷണം നടത്തി. കർഷക സമരത്തിൽ കാണുന്ന ആത്മാർത്ഥത പൗരത്വ സമരത്തിൽ ഉണ്ടായിരുന്നെങ്കിൽ ദൽഹി കലാപത്തിലൂടെ ചോരയിൽ മുക്കിക്കൊല്ലാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷക കുടുംബത്തിൽ പെട്ടവർ ന്യൂസിലാൻഡിൽ നിന്നും നാല് ദിവസത്തെ അവധിക്ക് വന്ന് കർഷക റാലിയിൽ പങ്കെടുത്തത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ ഒരു ആവേശം പൗരത്വ സമരത്തിൽ ഉണ്ടായിരുന്നോ എന്ന് നാം ആലോചിക്കണം. ദൽഹിയിലെ സ്ഥിതി ആശാവഹമല്ലെന്നും പ്രശാന്ത് ഭൂഷണെ പോലുള്ള പ്രമുഖരുടെ ശബ്ദങ്ങൾ കൂടുതൽ ഉയർന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷാജഹാൻ സംസാരിച്ചു. പ്രസിഡന്റ് പർവേസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം സാബിഖ് സ്വാഗതവും സഫ്‌വാൻ പാണക്കാട് നന്ദിയും പറഞ്ഞു.