പറ്റില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി; അങ്ങിനെ പറയരുതേ-  ബിജെപി

കൊല്ലം- നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. ലീഗും സി.പി.എമ്മും വിജയിക്കാറുള്ള ഗുരുവായൂരില്‍ എന്തി് ബലി കൊടുക്കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നത്. എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11 നോ 12 നോ ദല്‍ഹിയില്‍ നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകാത്തതും പട്ടിക വൈകുന്നതിന് കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


 

Latest News