Sorry, you need to enable JavaScript to visit this website.

മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ലേഖനം: ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ച് ചൈന പ്രതിഷേധമറിയിച്ചു

ബെയ്ജിങ്- രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു അന്തർദേശീയ മാധ്യമത്തിൽ ലേഖനമെഴുതിയ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ച് പ്രതിഷേധമറിയിച്ച് ചൈന. അംബാസഡർ കരോളിൻ വിൽസനാണ് 'അനുചിത'മെന്ന് ചൈന വിശേഷിപ്പിക്കുന്ന ലേഖനമെഴുതിയത്. ഈ ലേഖനത്തിന്റെ ചൈനീസ് പരിഭാഷ ബ്രിട്ടീഷ് എംബസിയുടെ വിചാറ്റ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം, സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിംകൾ നടത്തുന്ന പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളിൽ ഇനിതനകം തന്നെ ബ്രിട്ടനും ചൈനയും തമ്മിൽ ഉടക്കിലാണ്. ഇതിനിടയിലാണ് അംബാസ്സഡർ കരോളിൻ വിൽസൺ ഈ ലേഖനമെഴുതിയത്.

ചൈനീസ് സർക്കാരിനെ വിമർശിക്കുന്ന വിദേശമാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ ചൈനയെ ഇഷ്ടപ്പെടുന്നില്ല എന്നർത്ഥമില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഉത്തമവിശ്വാസത്തോടെ നിരീക്ഷിക്കുകയും ഇടപെടുകയുമാണ് അവർ ചെയ്യുന്നതെന്നും കരോലിൻ വിശദീകരിച്ചതായി റിപ്പോർട്ട് പറയുന്നു.

വിദേശ മാധ്യമങ്ങളെ ചൈനീസ് സർക്കാരും ജനങ്ങളും ഒരിക്കലും എതിർത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ബാനറുകളുപയോഗിച്ച് ആക്രമണം നടത്തുന്നതിനായി വ്യാജവാർത്തകൾ പടച്ചുവിടുകയാണെന്നും ചൈന കുറ്റപ്പെടുത്തി. 

കരോളിന്റെ ലേഖനം മുഴുവൻ ധാർഷ്ട്യവും ആശയപരമായ മുൻവിധികളുമാണെന്ന് ചൈന കുറ്റപ്പെടുത്തുന്നു. അതെസമയം ഈ വിഷയത്തിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ലേഖനത്തിലെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതായി കരോളിൻ വിൽസൺ പ്രസ്താവിച്ചു.

Latest News