ഐ ഫോണ്‍ വിവാദം: വിനോദിനി എത്തിയില്ല, കസ്റ്റംസ് കാത്തിരിക്കുന്നു

തിരുവനന്തപുരം- സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. നോട്ടീസ് കിട്ടിയെങ്കിലും ഹാജരായില്ലെന്നാണ് വിവരം. ഹാജരാകില്ലെന്ന് അറിയിച്ചിട്ടുമില്ല.
വിനോദിനി ബാലകൃഷ്ണന്‍ എത്തുമെന്ന് കരുതി കസ്റ്റംസ് ഓഫീസിന് സമീപം പോലീസ് സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധ പ്രകടനം പ്രതീക്ഷിച്ചായിരുന്നു ഇത്. എന്നാല്‍ വിനോദിനി എത്തിയില്ല. മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കി ചോദ്യം ചെയ്യലിന് എത്താന്‍ ശ്രമിക്കുകയാണെന്നാണ് വിവരം.
ലൈഫ് മിഷന്‍ കരാറിന്റെ ഭാഗമായി യു.എ.ഇ കോണ്‍സുലേറ്റിന് കരാറുകാര്‍ നല്‍കിയ ഐ ഫോണിലൊന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇത് മകന്‍ ബിനീഷാണ് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

 

Latest News