കണ്ണൂർ - കെ.പി.സി.സി പ്രസിഡണ്ട് പദവി അടഞ്ഞ അധ്യായമെന്ന് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചു. ഹൈക്കമാൻഡ് നിർദ്ദേശിച്ചുവെങ്കിലും ഇത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ്. അതിൽ പരിഭവമില്ല. ആരും അദ്ദേഹത്തെ കുറ്റപ്പെടുന്നില്ല.
ഇതോടെ താൻ കെ.പി.സി.സി.പ്രസിഡണ്ടാവുമെന്ന ചർച്ചകൾക്ക് പ്രസക്തിയില്ല. ഇത് അടഞ്ഞ അധ്യായമായി.മാത്രമല്ല ഇതിന് വേണ്ടി നടക്കുന്നയാളല്ല ഞാൻ. കെ.പി.സി.സി പ്രസിഡണ്ട് പദവി പല കാലങ്ങളിലായി ഉയർന്നു വരാറുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പു കാലങ്ങളിൽ പ്രത്യേകിച്ചും -
സുധാകരൻ വ്യക്തമാക്കി.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും ഓരോരുത്തർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളിയുടെ തീരുമാനത്തെ താനടക്കം അംഗീകരിക്കുന്നു.
കെ.പി.സി.സി പ്രസിഡണ്ട് പദവിയില്ലെങ്കിലും ജന സേവന രംഗത്ത് സജീവമാവും. പദവികൾ ഉള്ള കാലത്തും ഇല്ലാത്ത കാലത്തും ഒരേ പോലെ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന ഒരാളാണ് ഞാന്‍. കെ.പി സി.സി പ്രസിഡണ്ട് പദവി ഇല്ലെങ്കിലും യു.ഡി.എഫിൻ്റെയും കോൺഗ്രസിൻ്റെയും തിരിച്ചുവരവിനായി ആത്മാർഥമായി പ്രവർത്തിക്കും - സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്ന് പുറത്തു പോയവരുമായി ഒരു ചർച്ചയും ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു.