തിരുവനന്തപുരം- ആഭ്യന്തര മന്ത്രി അമിത് ഷാ വർഗീയതയുടെ ആള്രൂപമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അമിത് ഷാ മുസ് ലിം വിരുദ്ധനാണെന്നാണ് പിണറായി പറയുന്നത്. അദ്ദേഹം മകളെ മുസ് ലിമിന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നോയെന്ന് സുരേന്ദ്രൻ ചോദിച്ചു.
എസ്.ഡി.പി.ഐയേക്കാൾ വിലയ വർഗീയ പാർട്ടിയായി സി.പി.എം മാറിയിരിക്കയാണെന്നും പൊന്നാനി പോലൊരു മണ്ഡലത്തിൽ പോലും ഹൈന്ദവ സ്ഥാനാർഥിയെ നിർത്താൻ സിപിഎമ്മിന് കഴിയാതായെന്നും വർഗീയതയെ താലോലിച്ചുകൊണ്ടാണ് അമിത് ഷാ വർഗീയവാദിയാണെന്ന് മുഖ്യമന്ത്രി പിണറായി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കുറ്റ്യാടി മണ്ഡലത്തിലും സമാനമായ സ്ഥിതിയാണ്. ഇവിടെയും ഹിന്ദു വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കാതെ ഒരുവിഭാഗം പ്രതിഷേധം ഉയർത്തുകയാണ്.
പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ തലയിൽ മുണ്ടിട്ട് പോയത് കേരളം കണ്ടതാണ്. സ്വപ്ന സുരേഷുമായി ആർക്കായിരുന്നു ബന്ധം. അമിത് ഷായിക്കെതിരേ ഉയർന്ന ആരോപണളിൽ ഒരു തെളിവുമില്ലെന്നും കേസ് വിചാരണ കൂടാതെ കോടതി തള്ളിക്കളഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടാണ് കൊലക്കേസിൽ പ്രതിയായ പിണറായി അമിത് ഷായ്ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.