Sorry, you need to enable JavaScript to visit this website.

പാലക്കാട് തന്നെ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍; സ്ഥാനാർഥി ആകില്ലെന്ന് എ.വി. ഗോപിനാഥ്

പാലക്കാട്- നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമായെന്നും മറ്റ് തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് തന്നെ മത്സരിക്കാമെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സിറ്റിംഗ് സീറ്റിൽ നിന്ന് മാറുമെന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. മണ്ഡലം മാറണമെന്ന ചർച്ച ഉണ്ടാ‍യിരുന്നെങ്കിൽ അത് എന്നേ ആരംഭിക്കാമായിരുന്നു. തനിക്കെതിരെ മത്സരിക്കില്ലെന്ന് മുൻ ഡി.സി.സി പ്രസിഡന്‍റ് എ.വി ഗോപിനാഥ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ ഞാന്‍ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ ജനത എന്നെ കൈവിടില്ലെന്ന് അറിയാം. മണ്ഡലത്തെ കുറിച്ച് ഭയാശങ്കകളുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്- ഷാഫി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാകാനില്ലെന്ന് എ.വി ഗോപിനാഥും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സ്ഥാനാർഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയമെന്നും തനിക്ക് നിയമസഭാ സീറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനില്ലെന്ന് പറയുമ്പോള്‍ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

വിമത നീക്കം ഉയർന്ന സാഹചര്യത്തിൽ എ.വി ഗോപിനാഥിനെ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റി ഗോപിനാഥിന് പാലക്കാട് നൽകി അനുനയിപ്പിക്കാനായിരുന്നു നീക്കം.

 

Latest News