കാസർകോട് - മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കാനിരിക്കെ കാസർകോട് മണ്ഡലത്തിൽനിന്ന് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലെത്തിയത് അഞ്ച് പേരുകൾ. ഇതിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെയും ടി.ഇ. അബ്ദുല്ലയുടെയും പേരുകൾ ഫോട്ടോ ഫിനിഷിലേക്ക്. എൻ.എ.ക്ക് ഒരു അവസരം കൂടി നൽകുമോ, അതോ ദീർഘകാലമായി ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നായ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയെ മത്സര രംഗത്ത് ഇറക്കുമോ എന്നാണ് പ്രവർത്തകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാന്റെയും സെക്രട്ടറി പി.എം. മുനീർ ഹാജിയുടെയും മണ്ഡലം ട്രഷറർ മാഹിൻ കേളോട്ടിന്റെയും പേരുകളും സംസ്ഥാന പാർലമെന്റ് ബോർഡിന്റെ മുന്നിൽ എത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കാസർകോട് മണ്ഡലം കമ്മിറ്റി തയാറാക്കിയ 5 പേർ അടങ്ങുന്ന സ്ഥാനാർഥി പരിഗണനാ ലിസ്റ്റ് ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പാർലമെന്ററി ബോർഡിന് കൈമാറുകയായിരുന്നു. പാണക്കാട്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരുമായും മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് പുതിയ ഒരു ടീമിനെ ഇറക്കാനുള്ള നീക്കത്തിലാണ് നേതൃത്വമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫിന് സാധ്യത തെളിഞ്ഞത്. മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ നിർദേശിച്ച ഒരേയൊരു പേരും അഷ്റഫിന്റേത് തന്നെയാണ്. എന്നാൽ കാസർകോട് മണ്ഡലത്തിൽ നിന്ന് അഞ്ച് പേരുകൾ നിർദേശിക്കപ്പെട്ട സാഹചര്യത്തിൽ ആരാവും സ്ഥാനാർഥിയെന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്. ചർച്ചകൾ സജീവമാകുന്നതിനിടെ മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ്ക്യാമ്പുകളിൽ നിരാശ വന്നിട്ടുണ്ടെന്ന് പറയുന്നു. ഇത്തവണയും ലീഗ് നേതൃത്വം പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും ഒടുവിൽ അഷ്റഫ്അനുകൂലികൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നാണ് സൂചന.