Sorry, you need to enable JavaScript to visit this website.

വെളിച്ചെണ്ണ വില കയറിയിറങ്ങി; ചുക്കിന് വിലത്തകർച്ച


വെളിച്ചെണ്ണ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നത് കണ്ട് കാർഷിക മേഖല നാളികേര വിളവെടുപ്പിന് ഉത്സാഹിച്ചു. സീസനാണെങ്കിലും വ്യവസായികളുടെ പ്രതീക്ഷക്ക് ഒത്ത് പച്ചത്തേങ്ങ വിൽപനയ്ക്ക് ഇറങ്ങിയില്ല. അതേ സമയം വരവ് ഉയരുമെന്ന് കണ്ട് കൊപ്ര സംഭരണ വില ക്വിൻറ്റലിന് 400 രൂപ ഇടിച്ചു. ഈ അവസരത്തിൽ വെളിച്ചെണ്ണ വിലയിൽ മാറ്റം വരുത്താനും അവർ തയാറായില്ല. കർഷകർക്ക്  ഉയർന്ന വില ലഭിക്കുകയെന്ന ഉദ്ദേശ്യം മാത്രമായിരുന്നു. അയൽ സംസ്ഥാനത്തെ ചാഞ്ചാട്ടങ്ങൾക്കിടയിൽ കൊച്ചിയിൽ നാളികേരോൽപന്നങ്ങളുടെ വില കയറി ഇറങ്ങി. കാങ്കയത്തെ മില്ലുകാർ സ്റ്റോക്കുള്ള എണ്ണ വൻ വിലയ്ക്ക് കേരളത്തിൽ വിറ്റഴിക്കുകയാണ്. മാസാരംഭമായതിനാൽ പ്രദേശിക ഡിമാന്റുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 20,350 ലും കൊപ്ര 13,450 ലുമാണ്.

പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് നാളികേര ഉൽപാദനം കുറവാണ്. ചുക്കിന് കനത്ത വില തകർച്ച നേരിട്ടു. ഇഞ്ചി വില കുറഞ്ഞത് കണ്ട് വാങ്ങലുകാർ ചുക്ക് സംഭരണം കുറച്ചത് ഉൽപാദകരെ സമ്മർദത്തിലാക്കി. പിന്നിട്ടവാരം ചുക്ക് വില ക്വിൻറ്റലിന് 11,500 രൂപ ഇടിഞ്ഞു. മീഡിയം ചുക്ക് 28,500 ൽ നിന്ന് 17,000 രൂപയായും ബെസ്റ്റ് ചുക്ക് 30,000 ൽ നിന്ന് 19,000 രൂപയായും ഇടിഞ്ഞു. വിപണിയിൽ പെട്ടെന്നുണ്ടായ വില ഇടിവ് കണ്ട് പലരും ചരക്ക് ഇറക്കുന്നത് കുറച്ചു. അറബ് രാജ്യങ്ങളിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. 
കുരുമുളക് വില മൂന്നാം വാരവും ഉയർന്നു. വിളവെടുപ്പ് വൈകിയതിനാൽ വിപണികളിൽ ചരക്ക് വരവ് കുറവാണ്. ശിവരാത്രി, ഹോളി ഡിമാന്റ് തുടരുന്നു. കൊച്ചിയിൽ കുരുമുളക് അൺ ഗാർബിൾഡ് 34,400 രൂപ. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5000 ഡോളർ. വിയറ്റ്‌നാം ടണ്ണിന് 3100 ഡോളറിനും ബ്രസീലിയൻ കയറ്റുമതിക്കാർ 3000 ഡോളറിനും ഇന്തോനേഷ്യ 3100 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. 


റബർ വിലയിൽ ചാഞ്ചാട്ടം. ഓഫ് സീസണായതിനാൽ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. ചെറുകിട റബർ വ്യവസായികൾ വിപണികളിൽ താൽപര്യം കാണിച്ചു. നാലാം ഗ്രേഡ് 16,000 രൂപയിലും അഞ്ചാം ഗ്രേഡ് 15,100-15,600 രൂപയിലുമാണ്. 
 കേരളത്തിൽ സ്വർണ വില പവൻ 34,160 രൂപയിൽ നിന്ന് 33,160 ലേയ്ക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്ച പവൻ 33,360 രൂപയിലാണ്. ഒരു ഗ്രാമിന് വില 4170 രൂപ. പിന്നിട്ടവാരം ഗ്രാമിന് 100 രൂപ കുറഞ്ഞു. സ്വർണ വില ഒൻപത് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽ. 
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1756 ഡോളറിൽ നിന്ന് 1688 ഡോളർ വരെ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1700 ഡോളറിലാണ്. നിലവിൽ 1662-1624 ഡോളറിൽ സപ്പോർട്ടുണ്ട്. 

Latest News