Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചേക്കും, ജംബോ പട്ടികയില്‍ ഹൈക്കമാന്റ് കണ്ണുരുട്ടി

ന്യൂദല്‍ഹി- കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം. ഈ പഴഞ്ചൊല്ല് അന്വര്‍ഥമാക്കാനുള്ള തിരക്കിലാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒടുവില്‍ അതെ എന്ന ഉത്തരത്തിലേക്ക് നീങ്ങുകയാണ് മുല്ലപ്പള്ളി.  കണ്ണൂരില്‍ മത്സരിക്കാനാണ് താല്‍ര്യം.  മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകും. കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കും. കെ.സി. ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ദല്‍ഹിയില്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍നിന്ന് ജംബോ പട്ടികയുമായി എത്തിയതില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. ഇത് വെട്ടിച്ചുരുക്കി വരാന്‍ കേരള നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറുമണിക്ക് സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തെത്തിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ അത് കണ്ണൂരില്‍ ആയിരിക്കും.

പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്. ആ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാകും. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ പുതിയ കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. കെ. സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ചയുണ്ടാകും.

 

Latest News