Sorry, you need to enable JavaScript to visit this website.

സോഷ്യൽ മീഡിയക്ക് നിയന്ത്രണം: 'ഇന്റർനെറ്റ് സാമ്രാജ്യത്വം' അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂദൽഹി- ചില കമ്പനികളുടെ 'ഇന്റർനെറ്റ് സാമ്രാജ്യത്വം' അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. പ്രാദേശികമായ ആശയങ്ങളെയും സംസ്കാരത്തെയും പാരമ്പര്യത്തെയും വികാരങ്ങളെയും അവർ മാനിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരായ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ തടയിടാനാണ് കേന്ദ്ര സർക്കാർ ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചില വാക്കുകൾ സോഷ്യൽ മീഡിയ കമ്പനികൾ പ്രത്യേകം ട്രാക്ക് ചെയ്യണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം മുമ്പോട്ടു വെച്ചിരിക്കുന്നത്. ഇത് ഭരണകൂടം തങ്ങൾക്കെതിരെ വരുന്ന അഭിപ്രായങ്ങളെ തിരിച്ചറിയുന്നതിനും തടയുന്നതിനും വേണ്ടിയുള്ള നിരീക്ഷണ സംവിധാനം സൃഷ്ടിക്കുന്നതാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ കാര്യത്തിൽ പ്രസ്തുത പ്ലാറ്റ്ഫോമുകളെ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വാദം. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തിയതും ഇതെത്തുടർന്ന് പല പ്ലാറ്റ്ഫോമുകളും അത്തരം പ്രൊഫൈലുകളെ നീക്കം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തിരുന്നു. ഇതടക്കമുള്ള സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശങ്ങളിലെ അപകടത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ സംസാരിക്കുന്നത്.

എന്നാൽ സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഫലമായി നിരവധി പേർ ഇരകളായിട്ടുണ്ടെന്നും അവരുടെ പരാതികളുടെ പ്രളയമാണ് തന്റെ ഓഫീസിലെന്നും മന്ത്രി രവിശങ്കർ പ്രസാദ് പറയുന്നു. 

Latest News