Sorry, you need to enable JavaScript to visit this website.

സ്വത്തുണ്ടായിട്ടും വിൽക്കാനാകാത്ത നിർഭാഗ്യവാനാണ് ഞാൻ-പി.വി അൻവർ

മലപ്പുറം- തന്റെ പേരിൽ നിരവധി അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും വൻ ബാധ്യത കാരണമാണ് കേരളത്തിൽനിന്നും ആഫ്രിക്കയിലേക്ക് വരേണ്ടി വന്നതെന്നും പി.വി അൻവർ എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവറിന്റെ വിശദീകരണം. പൊതുപ്രവർത്തനം ജീവകാരുണ്യമാണെന്നും രാഷ്ട്രീയം അതിന് വേണ്ടി ഉപയോഗിക്കണം എന്നും ആലോചിച്ചിരുന്നുവെന്നും അൻവർ വ്യക്തമാക്കി. വ്യക്തിപരമായ സഹായത്തിനപ്പുറം സർക്കാർ സംവിധാനങ്ങളും സാധാരണക്കാരെ സഹായിക്കാൻ കഴിയുമെന്ന് തോന്നിയതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ നാലര വർഷത്തോളം ജനങ്ങളെ സഹായിക്കാൻ ശ്രമിച്ചു. എം.എൽ.എ എന്നതിനപ്പുറവും ജനങ്ങളെ സഹായിച്ചു. നാലേമുക്കാൽ വർഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌ക്കറ്റ് വാങ്ങാനുള്ള പണം പോലും സർക്കാറിൽനിന്ന് എടുത്തിട്ടില്ല. നിയമസഭ സാമാജികന് ലഭിക്കുന്ന പാരിതോഷികം പോലും സ്വീകരിച്ചില്ല. സർക്കാറിൽനിന്ന് പ്രതിവർഷം ലഭിക്കുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസൽ അലവൻസ് പോലും എടുത്തിട്ടില്ല. എന്റെ ആയുസിലെ സമ്പാദ്യങ്ങളെല്ലാം കുറച്ചുകാലങ്ങളായി അടച്ചുപൂട്ടേണ്ടി വന്നു. രാഷ്ട്രീയ ശത്രുക്കളുടെ വേട്ടയാടലാണ് ഇതിന് കാരണം. സ്വത്തുണ്ടായിട്ട് കടം വീട്ടാനുള്ള സഹചര്യമില്ലാത്ത നിർഭാഗ്യവാനാണ് ഞാൻ. എല്ലാ നഷ്ടങ്ങളും സഹിച്ച് ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്. എനിക്കുള്ള ബാധ്യതയുടെ എത്രയോ ഇരട്ടി സമ്പാദ്യമുണ്ട്. എന്നാൽ അതിൽനിന്ന് ഒരിഞ്ച് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല. ഈ സഹചര്യത്തിലാണ് മണ്ഡലത്തിൽനിന്ന് പുറത്തേക്ക് മാറിയത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷമാണ് നാട്ടിൽനിന്ന് പോന്നതെന്നും കൂടുതൽ വിശദാംശങ്ങൾ അടുത്ത വീഡിയോയിൽ പറയുമെന്നും അൻവർ വ്യക്തമാക്കി. 

Latest News