Sorry, you need to enable JavaScript to visit this website.

യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കുനേരെ അറബ് സഖ്യസേനയുടെ വ്യോമാക്രമണം

ഹൂത്തികളുടെ ആളില്ലാവിമാനം തകർത്തപ്പോള്‍-ഫയല്‍ ചിത്രം

സന്‍ആ- സൗദി അറേബ്യയിലേയും യെമനിലേയും സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ കൂടുതല്‍ ഡ്രോണുകള്‍ അയച്ചതിനു പിന്നാലെ യെമനില്‍ അറബ് സഖ്യസേനയുടെ വ്യോമക്രമണം.
യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി സഖ്യസേന സ്ഥിരീകരിച്ചു.
സിവിലയന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ച ഭീകര നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്ന് സഖ്യസേന പറഞ്ഞു.
സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതിനു പിന്നാലെയാണ് സഖ്യ സേന യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ ആക്രമിച്ചത്.

അഞ്ച് മണിക്കൂറിനിടെ ഹൂത്തികള്‍ സ്‌ഫോക വസ്തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍  അയച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകള്‍ തകര്‍ത്ത് അഞ്ച് മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പാണ് വീണ്ടും അഞ്ച് ഡ്രോണുകള്‍ അയച്ചതെന്ന് കേണല്‍ മാലിക്കി പറഞ്ഞു.
യെമനിലെ മാരിബില്‍ ഗണ്യമായ സൈനിക മുന്നേറ്റം നടന്നരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൂത്തികള്‍ സൗദിക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സിവിലിയന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണത്തിലൂടെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ തകര്‍ക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് പറഞ്ഞു.

 

 

Latest News