സോഫിയ- അലമ്പുണ്ടാക്കിക്കൊണ്ടിരുന്ന ഒരു ഇന്ത്യൻ യാത്രക്കാരനെ ഒഴിവാക്കാനായി പാരിസിൽ നിന്ന് ദൽഹിയിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം വഴിമധ്യേ അടിയന്തിരമായി താഴെയിറക്കി. ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വിമാനം ടേക്ക്ഓഫ് ചെയ്ത് അൽപസമയം പിന്നിട്ടതോടെ യാത്രക്കാരൻ ഫ്ലൈറ്റ് അറ്റൻഡന്റിനെ അധിക്ഷേപിക്കാൻ തുടങ്ങി. കോക്പിറ്റിന്റെ ഡോറിൽ തുടർച്ചയായി ഇടിച്ചു. ഇയാളുടെ പ്രവൃത്തികൾ അതിരുവിട്ടതോടെ ഫ്ലൈറ്റിന്റെ കമാൻഡർ അടിയന്തിര ലാൻഡിങ്ങിന് അനുമതി തേടി. വിമാനത്തെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കുറ്റം ചാർത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ലഭിക്കാം. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിലെ ഇയാളുടെ പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.