ചണ്ഡീഗഡ്- ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ 12 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ പെൺകുട്ടിയുടെ മുഖം കല്ലു കൊണ്ട് ഇടിച്ച് വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലിക ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു. പിന്നീട് ഹാലോ മജ്ര പ്രദേശത്തെ വനത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ കുട്ടിയുടെ കുടുംബം അടക്കം പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പാതി വസ്ത്രം മാത്രമാണുണ്ടായിരുന്നത്.
പെൺകുട്ടിയെ വനമേഖലയിലേക്ക് കൂട്ടികൊണ്ടുപോയ കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭയന്നാകാം 12കാരൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച കല്ല് പോലീസ് കണ്ടെടുത്തു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 12കാരനെ പൊലീസ് പിടികൂടിയത്. കുട്ടിയുമായി 12കാരൻ സൈക്കിളിൽ പോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.