പട്ന- സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ താൽപര്യം കാണിക്കാത്ത ഉദ്യോഗസ്ഥരെ മുളവടി കൊണ്ട് തല തല്ലിപ്പൊളിക്കണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്. ബിഹാറിലെ ബേഗുസാരായ് ലോക്സഭാ മണ്ഡലത്തിലെ ഒരു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
ഉദ്യോഗസ്ഥർ സാധാരണക്കാരുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും തയ്യാറാകാത്തത് സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ആളുകൾ തന്റെയടുക്കൽ വരികയാണ്. കാര്യം അന്വേഷിച്ചപ്പോളഴാണ് മനസ്സിലാകുന്നത് അവരുടെ പരാതി പരിഹരിക്കേണ്ട ഉദ്യോഗസ്ഥർ അത് ചെയ്യുന്നില്ല. "എംപിമാരും എംഎൽഎമാരും വില്ലേജ് മുഖ്യന്മാരും ഡിഎം, എസ്ഡിഎം, ബിഡിഒ തുടങ്ങിയവരുമെല്ലാം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിയമിക്കപ്പെട്ടവരാണ്. അവർ നിങ്ങളുടെ പരാതി കേൾക്കാൻ തയ്യാറായില്ലെങ്കിൽ രണ്ട് കൈയിലും മുളവടിയെടുത്ത് അവരുടെ തല തല്ലിപ്പൊളിക്കണം," അദ്ദേഹം പറഞ്ഞു. ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇങ്ങനെ തല്ലിയിട്ടും കാര്യം നടക്കുന്നില്ലെങ്കിൽ തന്റെയടുത്തേക്ക് വന്നോളാനും മന്ത്രി നിർദ്ദേശിക്കുന്നുണ്ട്. വൻ കൈയടികളോടെയാണ് ജനങ്ങൾ ഗിരിരാജിന്റെ വാക്കുകളെ സ്വീകരിക്കുന്നത്. ഗിരിരാജ് സിങ് ഒരു ജനനേതാവാണെന്നും ജനങ്ങളുടെ വികാരം ഉൾക്കൊള്ളാതിരിക്കാൻ അദ്ദേഹത്തിന് പറ്റില്ലെന്നുമാണ് ബിജെപിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. "അദ്ദേഹത്തിന്റെ പ്രസ്താവനയെ ആലങ്കാരികമായാണ് എടുക്കേണ്ടത്. അക്ഷരാർത്ഥത്തിലെടുക്കരുത്," ബിജെപി പറയുന്നു.