Sorry, you need to enable JavaScript to visit this website.

കാറുകളിൽ രണ്ട് മുൻസീറ്റിനും ഇനി എയർബാഗ് നിർബന്ധം

ന്യൂദൽഹി- കാറുകളിൽ മുൻസീറ്റ് യാത്രക്കാർക്ക് എയർബാഗുകൾ നിർബന്ധമായി ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. രണ്ട് സീറ്റുകളിലും എയർബാഗ് വേണമെന്നാണ് ഉത്തരവ് പറയുന്നത്. 2019 ജൂലൈ മാസത്തിൽ തന്നെ ഡ്രൈവർ സീറ്റിൽ എയർബാഗ് നിർബന്ധമാക്കിയിരുന്നു. 2021 ഏപ്രിൽ മാസം മുതൽ പുറത്തിറക്കുന്ന എല്ലാ കാറുകൾക്കും ഈ സുരക്ഷാ സംവിധാനം ഉണ്ടായിരിക്കണം.

ഇപ്പോൾ നിർമാണത്തിലിരിക്കുന്ന കാറുകളിൽ എയർബാഗ് ഘടിപ്പിക്കാൻ ഏപ്രിൽ 31 വരെ സമയം നൽകിയിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഈ വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല. ഇതിനകം ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞ വാഹനങ്ങളുടെ കാര്യത്തിൽ എന്താണ് മന്ത്രാലയത്തിന്റെ നിലപാടെന്നും വ്യക്തമല്ല. 

ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാര്യമായ റോഡ് സുരക്ഷാ സംവിധാനങ്ങളില്ലാത്ത വാഹനങ്ങളാണ് രാജ്യത്ത് ഏറെയും വിറ്റഴിക്കുന്നത്. വില കുറയ്ക്കാനുള്ള മത്സരത്തിനിടയിൽ കാർ നിർമാതാക്കൾ ഒഴിവാക്കുന്നത് സുരക്ഷാ സന്നാഹങ്ങളാണ്. നിയമം മൂലമല്ലാതെ ഇതിൽ മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന് ഏറെക്കാലമായി ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. എയർബാഗ് ചേർക്കുന്നതോടെ കാറുകളുടെ വിലയിൽ ചെറിയ വർധനയുണ്ടാകും. സുരക്ഷ കണക്കിലെടുക്കുംപോൾ  അതത്ര സാരമായ വർധനയാകില്ലെന്ന് വിദഗ്ധർ പറയുന്നു.

Latest News