Sorry, you need to enable JavaScript to visit this website.

നാല് യുവാക്കള്‍ക്കൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ വരനെ പഞ്ചായത്ത് നറുക്കിട്ടെടുത്തു

ലഖ്‌നൗ-നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ 'ലക്കി ഡ്രോ'. യുപിയിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. താണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി അസിംനഗര്‍ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടി എന്ന വാര്‍ത്ത പ്രാദേശിക മാധ്യമമായ 'ഹിന്ദി ഡെയിലി ഹിന്ദുസ്ഥാന്‍' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവാക്കള്‍ താമസിപ്പിച്ചത്. എന്നാല്‍ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങിവരാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികള്‍ ഇടപെട്ട് തടഞ്ഞു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്.
യുവാക്കളെ ഓരോരുത്തരെയായി വിളിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ചു. അവരില്‍ ആരെങ്കിലും ഒരാള്‍ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയ ആരും ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നതനുസരിച്ച് യുവാക്കളില്‍ നിന്നും തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താന്‍ യുവതി വളരെയേറെ പ്രയാസപ്പെട്ടു. ഇതോടെയാണ് പഞ്ചായത്ത് ഇടപെട്ട് യുവാക്കളെ വിളിച്ച് സംസാരിച്ചത്. വിവാഹത്തിന് യുവാക്കള്‍ താത്പ്പര്യം കാട്ടാതെ വന്നതോടെ ചര്‍ച്ച മൂന്ന് ദിവസത്തോളം നീണ്ടു.പെണ്‍കുട്ടിക്കും ഇവരിലൊരാളെ തെരഞ്ഞെടുക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വന്നത്. ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകള്‍ നറുക്കെടുപ്പിനായി വച്ചു. ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ ഗ്രാമവാസികള്‍ മൗനം പാലിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
 

Latest News