തിരുവനന്തപുരം- കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്നും ഇരകളാണെന്നുമുള്ള സിപിഎമ്മിന് വാദം ബാലിശമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിനോദിനി ബാലകൃഷ്ണനെതിരായ കസ്റ്റംസ് നടപടിയെ കുറിച്ചും സിപിഎം മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സന്തോഷ് ഈപ്പൻ നൽകിയ ഐഫോണ്‍ വിനോദിനിക്ക് എങ്ങനെ കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു.
യുഎഇ കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് ആര് ആവശ്യപ്പെട്ടിട്ടാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് അങ്ങനെ ഒരു നിര്‍ദേശമുണ്ടായിരുന്നില്ല. ഈ സുരക്ഷ വാസ്തവത്തില്‍ സുരക്ഷ ആണോ അതോ അവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വേണ്ടി ആണോ എന്ന് സംശയമുണ്ട്- മുരളീധരന് വാർത്താലേഖകരോട് പറഞ്ഞു.
കോണ്‍സല്‍ ജനറലിന് ഭീഷണി ഉയര്‍ത്തയത് ആരാണെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ട് എന്ന് സര്‍ക്കാര്‍ എങ്ങനെ അറിഞ്ഞുവെന്നും വ്യക്തമാക്കണമെന്ന് മന്ത്രി മുരളീധരന് ആവശ്യപ്പെട്ടു.
കസ്റ്റംസ് ഓഫീസുകളിലേക്കല്ല നേതാക്കളുടെ വീടുകളിലേക്കും ജയില്‍ ഡിജിപിയുടെ ഓഫീസിലേക്കുമാണ് സിപിഎം മാര്‍ച്ച് നടത്തേണ്ടതെന്ന് മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണു യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം പ്രതികരണം.