പത്തനംതിട്ട- ബി.ജെ.പിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലൊക്കെ ബി.ജെ.പി ജയിച്ചുവരികയാണ്. അതുപോലെ കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല. ബി.ജെ.പി കേരളത്തിൽ വളരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം സർക്കാരിനെതിരായ സിഎജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഭീരുത്വം മൂലമാണ് പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നത്. വാദം പൊളിയുമ്പോൾ ബഹളംവെക്കുന്ന രീതി പിണറായി വിജയൻ അവസാനിപ്പിക്കണം. തന്റെ സർക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്റെ കുറ്റബോധംകൊണ്ടാണ് അദ്ദേഹം ബഹളംവെക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഇ. ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ.ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.






