കയ്‌റോ - അറബ് രാജ്യങ്ങളിൽ നുഴഞ്ഞുകയറുന്നതിനും മേഖലാ നിവാസികൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിനും ഫലസ്തീൻ പ്രശ്‌നത്തെ ഇറാൻ ദുരുപയോഗിക്കുന്നതിനെതിരെ സൗദി സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് മുന്നറിയിപ്പ് നൽകി. കയ്‌റോയിൽ അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന ഒന്നാമത്തെ രാജ്യമാണ് ഇറാൻ. ഭീകര ഗ്രൂപ്പുകളുടെ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും സഹായവും പിന്തുണയും നൽകുന്ന എല്ലാ രാജ്യങ്ങളോടും കണക്ക് ചോദിക്കണം. വൈദേശിക അജണ്ടകൾ ചെറുക്കുന്നതിന് അറബ് രാജ്യങ്ങൾ യോജിച്ച് നീക്കം നടത്തണം.
ഇറാൻ അടക്കമുള്ള ചില രാജ്യങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിന് ഇസ്‌ലാമിനെ പ്രത്യയശാസ്ത്രമായി ഉപയോഗിക്കുകയാണ്. വ്യക്തിനിഷ്ഠമായ പ്രവർത്തനത്തിൽ നിന്ന് ഭീകരതയെ സ്ഥാപനവൽക്കൃത പ്രവർത്തനമാക്കി മാറ്റുകയാണ് ഇറാൻ ചെയ്തത്. ഭീകരതക്ക് സൈനിക, ധന, ഇന്റലിജൻസ്, മാധ്യമ പിന്തുണയും സഹായവും ഇറാൻ നൽകുന്നു. ഇതിലൂടെ അറബ് ലോകത്ത് രാഷ്ട്രീയാധികാരം നേടിയെടുക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇതിന് വില നൽകേണ്ടിവരുന്നത് അറബ് രാജ്യങ്ങളാണ്. വിപ്ലവം കയറ്റി അയക്കുന്നതിൽ അധിഷ്ഠിതമായ രാഷ്ട്രീയ സാഹസികതകൾ ആളുകളുടെ ജീവനെടുക്കുന്നു. വിപ്ലവത്തിനു പകരം സ്‌നേഹവും മരുന്നും ഭക്ഷണവും കയറ്റി അയക്കുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിക്കണം. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയും തങ്ങളുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് ഭീകരർക്ക് അവസരമൊരുക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ അറബ് രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം.
രണ്ടു ദിവസം മുമ്പ് റിയാദിൽ ചേർന്ന ഭീകര വിരുദ്ധ ഇസ്‌ലാമിക സഖ്യ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ പ്രഥമ യോഗം സൈനിക, ആശയ, സാമ്പത്തിക, മാധ്യമ തലങ്ങളിൽ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിന് പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നതിന് യോഗം ധാരണയിലെത്തി. ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്നു എന്നതാണ് ഭീകരത സൃഷ്ടിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഭൂമുഖത്തു നിന്ന് പാടെ തുടച്ചുനീക്കുന്നതു വരെ ഭീകര വിരുദ്ധ പോരാട്ടം തുടരുമെന്നും കിരീടാവകാശി വ്യക്തമാക്കിയതായി ഡോ. അവാദ് അൽഅവാദ് പറഞ്ഞു.