മലപ്പുറം- മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി മുഹമ്മദ് മുസ്തഫ മുസ്്ലിം ലീഗ് വിട്ടു. പാർട്ടിയിലെ ചില നേതാക്കളുമായുണ്ടായ അസ്വാരസ്യം കാരണം കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയോട് അകന്ന് കഴിയുകയായിരുന്നുവെന്നും പിണറായിയുടെ ഭരണം ഇടതുപക്ഷത്തോടെ തന്നെ അടുപ്പിച്ചുവെന്നും മുസ്തഫ പറയുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ സി.പി.എം സ്ഥാനാർഥിയായി കെ.പി മുഹമ്മദ് മുസ്തഫ മത്സരിച്ചേക്കും.
കെ.പി മുഹമ്മദ് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രിയ സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ.
ഞാൻ മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ ആകുന്നത് 2002ലാണ്. മലപ്പുറത്തെ മൈലപ്പുറം വാർഡിൽ വൈസ് പ്രസിഡണ്ടായി എന്റെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. പിന്നീട് മലപ്പുറത്തിലെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡൻറായി. മോട്ടോർ തൊഴിലാളി യൂണിയൻ വളരെ ശക്തമായി തന്നെ സംഘടിപ്പിച്ചു , പിന്നീട് ഇലക്ഷനിലൂടെ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടായി. 2005 ൽ വലിയങ്ങാടിയിലും 2010ൽ മൈലപ്പുറത്തും മത്സരിച്ച് ജയിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ ആയി.
എന്നാൽ കഴിയുന്ന രീതിയിൽ അഞ്ചു വർഷം ഞാൻ മലപ്പുറം മുനിസിപ്പാലിറ്റിയെ നയിച്ചു. ഒരു അഴിമതി ആരോപണങ്ങൾക്ക് ഇടയാക്കുകയോ അല്ലെങ്കിൽ ഒരു അഴിമതിക്ക് കൂട്ടു നിൽക്കാതെ അഞ്ചുവർഷം ഞാൻ പൂർത്തീകരിച്ചു.
പിന്നീട് എനിക്ക് പാർട്ടിയിലെ ചില നേതാക്കളോടും ഉണ്ടായ അസ്വാരസ്യം മൂലം ഞാൻ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറി നിന്നതാണ് . കഴിഞ്ഞ അഞ്ചുവർഷം എന്നെ നിങ്ങൾ ഒരു പാർട്ടി പരിപാടിക്ക് പോലും കണ്ടിട്ട് ഉണ്ടാവാൻ ഇടയില്ല. കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മൈലപ്പുറം വാർഡിൽ മാത്രം കുറച്ചു വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു.
അഞ്ചുവർഷത്തെ ഭരണ സമയത്ത് ഞാൻ ഒരു ഒരു പാർട്ടിയുടെ ചെയർമാനായി ഭരിച്ചിട്ടില്ല. എല്ലാ ജനങ്ങളെയും ഒരുപോലെ മാത്രമേ കണ്ടിട്ടുള്ളൂ.
അവിടെ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കിയല്ല ഭരണം നടത്തിയത് . എന്നെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്.മുസ്ലിം ലീഗിൻറെ പാർട്ടി അണികൾ എനിക്ക് നല്ല സ്നേഹവും സപ്പോർട്ടും പ്രോത്സാഹനവും നൽകിയിരുന്നു , ഞാൻ അവരെ എന്നും എൻറെ ഹൃദയത്തിൽ സ്ഥാനവും നൽകിയിരുന്നു. എന്നെ പരിചയമുള്ള ആരും എന്നെ വെറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.
മനുഷ്യരിൽ നിലപാടുകളിൽ ചിന്തകളിൽ മാറ്റം വന്നേക്കാം മനുഷ്യൻറെ ശരിയും തെറ്റും മാറ്റം വന്നേക്കാം.
ചില നേതാക്കളിൽ ആകൃഷ്ടരായെകാം. എനിക്ക് രാജിവെക്കാൻ ഒരു സ്ഥാനവുമില്ല. കഴിഞ്ഞ അഞ്ചുവർഷം മുസ്ലിംലീഗിലെ മെമ്പർഷിപ്പും ഇല്ല. ഇന്ത്യൻ ഭരണഘടനയിൽ അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും തുല്യമാണ്.
സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാൻ ഒരു അച്ഛനെ പോലെ അദ്ദേഹം നമ്മുടെ കൂടെ നിന്ന് നമ്മെ നയിച്ചു. ലാൽസലാം.
എനിക്ക് ആരോടും ഒരു പരാതിയോ വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. എന്നെ അറിയുന്നവർക്ക് അറിയാം, തിരിച്ച് ഒരു നല്ല സുഹൃത്തായി നിൽക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ , ഞാൻ മനുഷ്യരെ വേർതിരിച്ച് കാണാറില്ല, ഞാൻ അത് പഠിച്ചിട്ടില്ല, എന്നാൽ ചെയ്യാൻ കഴിയുന്നത് ചെയ്യുക , ഒരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അന്ന് സുഖമായി കിടന്നുറങ്ങാം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ . എനിക്ക് നിങ്ങളോടൊക്കെ ഒന്നേ
പറയാനുള്ളൂ ഒരുപാട് ഇഷ്ടമാണ് എനിക്ക് എല്ലാവരെയും love you all.
എൻറെ പ്രവർത്തികൊണ്ട് ആർക്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ ഞാൻ സന്നദ്ധനാണ്.
എനിക്ക് ശത്രുക്കൾ ഇല്ല എന്നുതന്നെ പറയാം, എനിക്ക് മിത്രങ്ങളെ ഉള്ളൂ . എൻറെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചവർ എൻറെ അടുത്ത സുഹൃത്തുക്കളാണ്.
ജീവിതത്തിൽ ആവശ്യമായതെല്ലാം സർവ്വശക്തൻ എനിക്ക് നൽകിയിട്ടുണ്ട്.ഞാൻ കച്ചവടം എന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിയാണ്. രാഷ്ട്രീയം ഒരു സേവന മാർഗ്ഗമായി ഞാൻ കാണുന്നത് അല്ലാതെ സമ്പാദിക്കാനുള്ള ഒരു തൊഴിലായി അല്ല.ശിഷ്ടകാലം ജനങ്ങളെസേവിച്ചു ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് കിട്ടുന്ന ഒരു അവസരവും ഇനി ഞാൻ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകൻ ആയി ജീവിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് , അതിന് സർവ്വശക്തൻ എനിക്ക് കഴിവും ബുദ്ധിയും വിവേകവും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു..
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി ഞാൻ അപേക്ഷിച്ചുകൊള്ളുന്നു
സ്നേഹപൂർവ്വം
KP മുഹമ്മദ് മുസ്തഫ






