അമേരിക്കയിലെ മിയാമി ആസ്ഥാനമായി കലാസൃഷ്ടികൾ ശേഖരിക്കുന്ന പാബ്ലോ റോഡ്രിഗസ്‌ഫ്രെയിൽ 10 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ സ്വന്തമാക്കാനായി 2020 ഒക്ടോബറിൽ 67,000 ഡോളർ ചെലവഴിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹം ഇത് 66 ലക്ഷം ഡോളറിന് വിറ്റു.
ഡിജിറ്റൽ ആർട്ടിസ്റ്റ് മൈക്ക് വിൻകെൽമാൻ എന്ന ബീപ്പിളിന്റെ വീഡിയോ പാബ്ലോ റോഡ്രിഗസ് സ്വന്തമാക്കിയതും ആധികാരികമാക്കിയതും ബ്ലോക്ക് ചെയിൻ വഴിയാണ്. ഇതാണ് ഒറിജിനലെന്നും ആരുടേതാണെന്നും സാക്ഷ്യപ്പെടുത്തുന്ന അഡിജിറ്റൽ സിഗ്‌നേച്ചറായാണ് ബ്ലോക്ക് ചെയിൻ പ്രവർത്തിക്കുന്നത്.
നോൺഫംഗിബിൾ ടോക്കൺ (എൻ.എഫ്.ടി) എന്നു കൂടി അറിയപ്പെടുന്ന പുതിയ തരം ഡിജിറ്റൽ ആസ്തി അല്ലെങ്കിൽ സ്വത്തുക്കളാണിത്. ഓൺലൈനിൽ മാത്രം ലഭ്യമായ ഇത്തരം ഇനങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ താൽപര്യക്കാരും നിക്ഷേപകരും മുന്നിട്ടിറങ്ങിയ കോവിഡ് മഹാമാരി സമയത്തുതന്നെയാണ് ഡിജിറ്റൽ ആസ്തിയുടെ ജനപ്രീതി വർധിച്ചിരിക്കുന്നത്. അനുവാദമില്ലാതെ കോപ്പിയെടുക്കാനും അനന്തമായി പുനർനിർമിക്കാനും കഴിയുന്ന പരമ്പരാഗത ഓൺലൈൻ ഇനങ്ങളിൽനിന്ന് വ്യത്യസ്തമായി ഉടമസ്ഥാവകാശം പരസ്യമായി സ്ഥാപിക്കാൻ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ആളുകളെ അനുവദിക്കുന്നു.
നിങ്ങൾക്ക് ലൂവറിൽ പോയി മോണോലിസയുടെ ഒരു ചിത്രം എടുക്കാം. നിങ്ങൾക്ക് അത് സൂക്ഷിക്കുകയും ചെയ്യാം. എന്നാൽ അത് ആരെടുത്തു, എപ്പോൾ എടുത്തു തുടങ്ങിയ ചരിത്രമൊന്നുമില്ലാത്തതിനാൽ അതിന് യാതൊരു മൂല്യവുമില്ല -റോഡ്രിഗ്‌സ്‌ഫ്രെയിൽ പറഞ്ഞു.
യു.എസ് ആസ്ഥാനമായുള്ള കലാകാരന്റെ സൃഷ്ടിയെക്കുറിച്ച് അറിവുള്ളതിനലാണ് താൻ ആദ്യമായി ബീപ്പിളിന്റെ വിഡിയോ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് അതിനു പിന്നിൽ എന്നതാണ് വിലപ്പെട്ട യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോളർ, ഓഹരി, അല്ലെങ്കിൽ സ്വർണ ബിസ്‌കറ്റ് പോലെ ഫംഗിബിളായ ആസ്തികൾക്ക് വിപരീതമാണ് ഡിജിറ്റൽ ആസ്തികൾ. ഒരേ രീതിയിലോ മൂല്യത്തിലോ ഉള്ള മറ്റെന്തെങ്കിലും, വ്യവഹാരം ചെയ്യാനോ തമ്മിൽ മാറ്റം ചെയ്യാനോ എളുപ്പത്തിൽ ഉതകുന്നതാണ് ഫംഗിബിളെന്നു പറയാം. ഓരോന്നിനും സവിശേഷമായ അസ്തിത്വമുണ്ട്. ഇന്റർനെറ്റിന്റെ ആദ്യ കാലത്ത് ഡൊമെയിൻ നാമങ്ങൾക്കായുള്ള ഉടമസ്ഥാവകാശത്തിനു സമാനമാണ് എൻ.എഫ്.ടികളുടെ ഉദാഹരണങ്ങൾ. ഡിജിറ്റൽ ആർട്ട്‌വർക്കുകൾ, സ്‌പോർട്‌സ് കാർഡുകൾ മുതൽ വെർച്വൽ സ്ഥലങ്ങളും ക്രിപ്‌റ്റോകറൻസി വാലറ്റ് വരെ ഇതിൽ ഉൾപ്പെടുന്നു.
ഭീമാകാരനായ ഡോണൾഡ് ട്രംപ് നിലത്തുവീഴുന്നതും ശരീരം മുഴുവൻ മുദ്രാവാക്യങ്ങളാൽ പൊതിയുന്നതുമാണ് റോഡ്രിഗസ്‌ഫ്രെയിൽ വൻ തുകയ്ക്ക് വിറ്റ കംപ്യൂട്ടർ നിർമിത വിഡിയോ.
ഇത്തരം ഇനങ്ങളുടെ വിൽപന ഫെബ്രുവരിയിൽ പ്രതിമാസ വിൽപന 86.3 മില്യൺ ഡോളറായി വർധിച്ചതായി ബ്ലോക്ക് ചെയിൻ ഡാറ്റ ഉദ്ധരിച്ച് എൻ.എഫ.്ടികളുടെ വിപണന കേന്ദ്രമായ ഓപൺസീ പറയുന്നു. ജനുവരിയിൽ പ്രതിമാസ വിൽപന എട്ട് മില്യൻ ഡോളറും പ്രതിവർഷം വിൽപന 1.5 മില്യൺ ഡോളറും മാത്രമായിരുന്നു.
എന്നിരുന്നാലും, വൻതോതിൽ പണം എൻ.എഫ്.ടികളിലേക്ക് ഒഴുകി കൊണ്ടിരിക്കെ ഈ വിപണിയിലും ഏതു നിമിഷവും തകർച്ച സംഭവിക്കാമെന്ന് വിദഗ്ധർ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
പുതിയ പല നിക്ഷേപ മേഖലകളെയും പോലെ, ആവേശം അവസാനിക്കുകയാണെങ്കിൽ വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിരവധി പങ്കാളികൾ മറ്റു പേരുകളിൽ പ്രവർത്തിക്കുന്ന വിപണിയിൽ തട്ടിപ്പുകാർക്കും ധാരാളം അവസരങ്ങളുണ്ട്. 5,000 ചിത്രങ്ങളുടെ ഒരു കൊളാഷുമായി ലേല സ്ഥാപനമായ ക്രിസ്റ്റീസ് ഡിജിറ്റൽ ആർട്ടിന്റെ ആദ്യ വിൽപന ആരംഭിച്ചിട്ടുണ്ട്. മാർച്ച് 11 ന് വിൽപ്പന അവസാനിക്കാനിരിക്കെ വില മൂന്ന് മില്യൺ ഡോളറിലെത്തിയിട്ടുണ്ട്.