Sorry, you need to enable JavaScript to visit this website.

കർഷകസമരം: ബിജെപി അംഗത്തെ പഞ്ചാബ് അസംബ്ലിയിൽ സംസാരിക്കാനനുവദിക്കാതെ അകാലിദളും കോൺഗ്രസ്സും

അമൃത്സര്‍- പഞ്ചാബ് അസംബ്ലിയിൽ സംസാരിക്കാൻ എഴുന്നേറ്റ ബിജെപി അംഗത്തെ കോൺഗ്രസ്, അകാലിദൾ അംഗങ്ങൾ ചേർന്ന് തടഞ്ഞു. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളെയും അവയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെയും ചൂണ്ടിക്കാട്ടിം അംഗങ്ങൾ കടുത്ത എതിർപ്പുയർത്തുകയും ബഹളം വെക്കുകയുമായിരുന്നു. ബിജെപി എംഎൽഎയായ അരുൺ നരംഗിനാണ് പഞ്ചാബ് വിധാൻ സഭയിൽ ഈ ദുരനുഭവമുണ്ടായത്.

ബജറ്റ് സെഷന്റെ ഭാഗമായുള്ള ഗവർണറുടെ അഭിസംബോധനാ പ്രസംഗത്തിന്മേൽ അഭിപ്രായം പറയാൻ എഴുന്നേറ്റതായിരുന്നു നരംഗ്. ഇതോടെ അകാലിദൾ, കോൺഗ്രസ് എംഎൽഎമാർ ചാടിവീണു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ നിയമങ്ങൾക്കെതിരെ അതിർത്തിയിൽ കർഷകർ മാസങ്ങളോളമായി സമരം ചെയ്തിട്ടും പ്രതികരിക്കാത്ത ബിജെപിയുടെ പ്രതിനിധി സംസാരിക്കേണ്ടെന്ന നിലപാട് അംഗങ്ങളെടുത്തു.

രണ്ടു മിനിറ്റു  നേരം പോലും നരംഗിനെ സംസാരിക്കാൻ അനുവദിച്ചുകൂടെന്ന് കോൺഗ്രസ് എംഎൽഎ ദൽവിർ സിങ് ഖംഗൂര പറഞ്ഞു.

117 അംഗങ്ങളുള്ള വിധാൻ സഭയിൽ രണ്ട് ബിജെപി എംഎൽഎമാരാണുള്ളത്. കേന്ദ്രത്തിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ ഗവർണറെ കാണണമെന്ന് തീരുമാനിച്ചപ്പോൾ അതിൽ നിന്നും വിട്ടു നിന്നവരാണ് ബിജെപി എംഎൽഎമാരെന്ന് ദൽവിർ സിങ് ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലത്തിലെ മലിനീകരണപ്രശ്നം ഉന്നയിക്കാൻ വേണ്ടിയാണ് സഭയിൽ എഴുന്നേറ്റു നിന്നതെന്ന് നരംഗ് പിന്നീട് പറഞ്ഞു.
 

Latest News