Sorry, you need to enable JavaScript to visit this website.

വിമർശിച്ചത് ഇസ്ലാമിനെയല്ല, വർഗീയ വാദികളെ മാത്രം-പി.സി ജോർജ്

കോട്ടയം- ഒരിക്കലും ഇസ്ലാമിനെ വിമർശിച്ചിട്ടില്ലെന്നും വർഗീയ വാദികളെ മാത്രമാണ് കുറ്റപ്പെടുത്തിയതെന്നും പി.സി ജോർജ് എം.എൽ.എ. 1980-ൽ ഞാൻ ആദ്യമായി  പൂഞ്ഞാറിൽ  മത്സരിക്കുമ്പോൾ മുതൽ 2016 തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമ്പോൾ  വരെ ഈരാറ്റുപേട്ടയിലെ  മുസ്ലിം സമൂഹത്തിൽ  ഒരു വിഭാഗം   എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നുവെന്നും പി.സി ജോർജ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിൽ ഒരു ചെറിയ വിഭാഗം ആളുകൾ എന്നെ എല്ലാ കാലവും ശക്തിയുക്തം എതിർത്തിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്നെ ഒരു മുസ്ലിം വിരോധിയായി മുദ്രകുത്താൻ മേല്പറഞ്ഞ ചെറിയ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും അതിൽ അവർ വിജയിച്ചുവെന്നും ജോർജ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നേ വരെ എവിടെ എങ്കിലും  ഏതെങ്കിലും അവസരത്തിൽ ഞാൻ ഇസ്‌ലാം മതത്തെയോ, നബി തിരുമേനിയെയോ, പ്രവാചക പരമ്പരയിൽ ആരെയെങ്കിലുമോ അധിക്ഷേപിച്ചു സംസാരിക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല .  മുസ്ലിം സമുദായത്തിൽ സൂക്ഷ്മ ന്യൂനപക്ഷമായ തീവ്ര ചിന്താഗതിക്കാരെയാണ് ഞാൻ വിമർശിച്ചത് . 
ഞാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ പിന്തുണയ്ച്ചത് എൻറെ രാഷ്ട്രീയം . അതിന്റെ പേരിൽ എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത് മേല്പറഞ്ഞ ചെറിയ ഒരു വിഭാഗമാണ് . 
അതിന്റെ പേരിൽ ഒരു സമൂഹം മുഴുവൻ എന്നെ ഒറ്റപെടുത്തിയപ്പോൾ ഞാൻ ഒരു ഫോൺ സംഭാഷണത്തിൽ മുസ്ലിം സമൂഹത്തിലെ തീവ്രവാദികളെ വിമർശിച്ചു. 
ഞാൻ എതിർത്തത്  തീവ്രവാദത്തെയാണ്. ഇസ്ലാമിനെയല്ല. 
എന്നിട്ടും മുസ്ലിം സമുദായത്തിന് ഉണ്ടായ മനോവിഷമത്തിനു ഞാൻ ഖേദം പ്രകടപ്പിച്ചു. ക്രിസ്ത്യാനി ചെയ്താലും ഹിന്ദു ചെയ്താലും മുസ്ലിം ചെയ്താലും തീവ്രവാദം എതിർക്കപ്പെടേണ്ടതാണ്. അത് തുറന്നു പറയാനും എതിർക്കാനും എനിക്ക് ആരെയും ഭയമില്ല. ഭയക്കേണ്ട കാര്യവുമില്ല. 
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയപ്പോളും , മഹാരാജാസിലെ അഭിമന്യൂന്റെ ജീവനെടുത്തപ്പോളും തീവ്ര ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിലപാട് എടുത്ത നേതാവാണ് പാണക്കാട് തങ്ങൾ . എന്നാൽ ഇന്ന്  പാണക്കാട് തങ്ങളുടെ പാർട്ടി തീവ്ര പാർട്ടികളുമായി കൂട്ടു ചേർന്ന് യു.ഡി.എഫിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു .
യു.ഡി.എഫിന്റെ കാര്യം തീരുമാനിക്കുന്നത് ലീഗും, ലീഗിന്റെ കാര്യം തീരുമാനിക്കുന്നത് ജിഹാദികളും  എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി. യു.ഡി.എഫിൽ നിന്ന് ആരെ പുറത്താക്കണം, ആരെ എടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ വർഗ്ഗീയ ഗ്രൂപ്പുകൾ ആണ്. സമകാലിക കേരളത്തിൽ  ഉള്ളത് യഥാർത്ഥ മതേതരത്വമല്ല ,
വൺവേ മതേതരത്വമാണ്. ഇതൊക്കെ തുറന്നു പറഞ്ഞ എന്നെ വർഗീയവാദിയാക്കി. ഒന്നും മിണ്ടാതെ കണ്ണടച്ച് പാൽ കുടിക്കാൻ ഒരുപാട് രാഷ്ട്രീയക്കാരെ കേരളത്തിൽ  കിട്ടും. എന്നെ അങ്ങനെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട . 
ഇതിന്റെ പേരിൽ എത്രമാത്രം ആക്രമണം നേരിടാനും ഞാൻ തയ്യാറാണ്. നേരിട്ട് ഒരു കൈ നോക്കാൻ താല്പര്യമുള്ളവർക്ക് പൂഞ്ഞാറിലേയ്ക്ക് സ്വാഗതം.
 

Latest News