ഏറ്റുമാനൂർ- വാഹന പണിമുടക്കു ദിനത്തിൽ സൗദി മുന്‍പ്രവാസിയുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. മകനെക്കൊണ്ടു കുതിര സവാരി നടത്തിച്ചാണ് സ്വകാര്യ ബസ് ഉടമ പഴയംപള്ളിയിൽ ഷിബി കുര്യന്‍ ശ്രദ്ധ നേടിയത്.
മകൻ ഷാരൂൺ ചൊവ്വ രാവിലെ 12നാണ് എംസി റോഡിലൂടെ കുതിരസവാരി നടത്തിയത്. ഷിബി കുര്യൻ സ്കൂട്ടറിൽ അനുഗമിച്ചു.
14 വർഷം സൗദി അറേബ്യയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷിബി 2010ലാണു നാട്ടിൽ തിരിച്ചെത്തിയത്. സൗദിയിൽ ജോലി ചെയ്തിരുന്നപ്പോൾ തന്നെ നാട്ടിൽ സ്വന്തമായി സ്വകാര്യ ബസ് സർവീസ് ആരംഭിച്ചിരുന്നു.
ഷിബിന്‍ വളർത്തു കുതിരയായ ദിയയുടെ മുകളില്‍ കയറിയായിരുന്നു മകന്‍ ഷാരൂണിന്‍റെ സവാരി. കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണു ഷാരൂൺ.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ദിനംപ്രതി അനിയന്ത്രിതമായി ഇന്ധനവില കൂട്ടുന്നതു ബസുടമകളെയും സാധാരണക്കാരെയും പട്ടിണിയിലാക്കുമെന്നു ഷിബി പറഞ്ഞു. കോവിഡ് കാലത്തു ബസുകൾ നിരത്തിലിറങ്ങാത്ത സമയം തങ്ങളുടെ ജീവനക്കാരെ പട്ടിണിക്കിടാതെ സഹായിച്ചവരാണ് ബസുടമകളെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയംപള്ളി എന്നു പേരുള്ള അഞ്ച് ബസുകളാണ് ഷിബിക്കുള്ളത്. വീട്ടില്‍ നാല് കുതിരകളെ വളർത്തുന്നുണ്ട്.