ഏറനാട്ടില്‍ ഷറഫലി, സിറ്റിംഗ് എം.എല്‍.എമാരും മത്സരിക്കും.. മലപ്പുറത്തെ സാധ്യത ഇങ്ങനെ..

മലപ്പുറം- മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച  ധാരണയായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലി ഏറനാട്ടില്‍ മത്സരിക്കും. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക.

നിലവിലുള്ള നാല് സീറ്റുകളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ തന്നെ തുടരും. വി. അബ്ദുറഹിമാന്‍-താനൂര്‍, തവനൂര്‍-കെ.ടി.ജലീല്‍, പൊന്നാനി-പി.ശ്രീരാമകൃഷ്ണന്‍, നിലമ്പൂര്‍-പി.വി. അന്‍വര്‍. വി.അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാനും സാധ്യത.

തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ തന്നെയാണ് പട്ടികയിലുള്ളത്. ഗഫൂര്‍ പി. ലില്ലീസ് തിരൂരും ടി.കെ. റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ എ.പി. അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗണിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന്‍ കെ. മുഹമ്മദ് മുസ്തഫയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിക്കുന്നത്. എം. മുഹമ്മദ് സലീമും പട്ടികയിലുണ്ട്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്.

 

Latest News