Sorry, you need to enable JavaScript to visit this website.

ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ 'രഹസ്യ ബാലറ്റ് '

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം തേടി ബിജെപി നേതൃത്വം. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ യോഗ്യതയുള്ള മൂന്ന് വീതം ആളുകളുടെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതി 'സ്ഥാനാര്‍ഥി  പെട്ടിയില്‍ ' നിക്ഷേപിക്കണം. രഹസ്യ വോട്ടെടുപ്പില്‍ ഉള്ള ഫോറം പ്രത്യേകമായി നല്‍കും. നിശ്ചിതഫോറത്തില്‍ തന്നെ പേരുകള്‍ എഴുതി പെട്ടിയില്‍ ഇടണം. ഇത് പിന്നീട് ബിജെപി ഭാരവാഹികള്‍ എണ്ണി  നോക്കി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കും. ഓരോ മണ്ഡലങ്ങളിലെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, 13 അംഗ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, മഹിളാമോര്‍ച്ച, യുവമോര്‍ച്ച ജില്ലാ ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ക്കാണ് സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കാന്‍ അവകാശമുള്ളത്. ഓരോ മണ്ഡലത്തില്‍ നിന്നും 36 വീതം നേതാക്കളുടെ ലിസ്റ്റ് ആണ് രഹസ്യ വോട്ടെടുപ്പിന് ബിജെപി നേതൃത്വം തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിനും മേല്‍ കമ്മിറ്റി അടിച്ചേല്‍പ്പിച്ചു എന്ന പരാതി ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പാര്‍ട്ടി നേതൃത്വം മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരുടെ അഭിപ്രായം തേടുന്ന പുതിയ പരിപാടിക്ക് തുടക്കം കുറിച്ചത്. കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടന്ന രഹസ്യ ബാലറ്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആണ് നേതൃത്വം വഹിച്ചത്. പെരിയ കേന്ദ്രസര്‍വകലാശാലയില്‍ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തുന്ന വി മുരളീധരന്‍ സമയം കണക്കിലെടുത്താണ് ഇന്നലെ തന്നെ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കാനുള്ള പരിപാടിയും സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച രഹസ്യ വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണിക്കാണ് സമാപിച്ചത്. ഓരോ മണ്ഡലം കമ്മിറ്റിക്കും എത്തിച്ചേരുന്നതിന് നിശ്ചിത സമയം അനുവദിച്ചിരുന്നു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി സുരേഷ്, ജയചന്ദ്രന്‍ മാസ്റ്റര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എന്നിവരും സംബന്ധിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചവരില്‍ ഭൂരിഭാഗവും എഴുതിയിട്ടത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേരാണെന്ന് അറിയുന്നു. രണ്ടാമതായി പരിഗണിക്കാന്‍ നിര്‍ദേശിച്ചത് ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്തിന്റെ പേരാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഹിന്ദു ഐക്യവേദി നേതാവ് ഷിബിന്‍, മണ്ഡലം പ്രസിഡണ്ട് സുരേഷ്, ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ക്കാണ്  മുന്‍തൂക്കമെന്നാണ് സൂചന.

 

Latest News