Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് മുകേഷ് തന്നെ

കൊല്ലം- കൊല്ലത്ത് നിലവിലെ എം.എല്‍.എയും നടനുമായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. മുകേഷിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാര്‍ശ ചെയ്തു. ഇരവിപുരത്ത് നിലവിലെ എം.എല്‍.എ എം നൗഷാദിന് ഒരു ടേം കൂടി നല്‍കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ചവറയില്‍ അന്തരിച്ച എം.എല്‍.എ വിജയന്‍ പിളളയുടെ മകന്‍ ഡോ. സുജിത് വിജയനെ മത്സരിപ്പിക്കാനാണ് ധാരണ. സുജിത്തിനെ സി.പി.എം ചിഹ്നത്തില്‍ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കേണ്ടെന്നും, കോവൂര്‍ കുഞ്ഞുമോന്‍ മത്സരിച്ചാല്‍ പിന്തുണയ്ക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇളവ് നല്‍കാനും സി.പി.എം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ആഭ്യര്‍ത്ഥിച്ചു. മേഴ്‌സിക്കുട്ടിയമ്മക്ക് ഒരു ടേം കൂടി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ജി. സുധാകരനും തോമസ് ഐസക്കിനും നല്‍കുന്നതുപോലെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം. മേഴ്‌സിക്കുട്ടിയമ്മയെ മാറ്റിയാല്‍ എസ്.എല്‍ സജികുമാറിനെയോ ചിന്ത ജെറോമിനെയോ മണ്ഡലത്തില്‍ പരിഗണിക്കും.
കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. കെ.എന്‍ ബാലഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനാകും ബാലഗോപാല്‍. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ബാലഗോപാല്‍. അതിനാല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. മൂന്നു തവണ മത്സരിച്ച ഐഷാപോറ്റി മത്സര രംഗത്തുനിന്നു ഒഴിവാകാന്‍ താത്പര്യം അറിയിച്ചിരുന്നു.

മുകേഷിനെതിരെ ഗുരുദാസന്‍

 സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മുകേഷ് എം.എല്‍.എക്കെതിരേ രൂക്ഷ വിമര്‍ശനം. പി.കെ. ഗുരുദാസനാണ് മുകേഷിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിക്ക് മുകേഷിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. വരദരാജനും മുകേഷിനെതിരായ വിമര്‍ശനങ്ങളെ അംഗീകരിച്ചു. എന്നാല്‍ മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാന്‍ യോഗം നിര്‍ദേശിച്ചു. മുകേഷിന്റെ പേര് മാത്രമെ കൊല്ലം മണ്ഡത്തിലേക്ക് ഉയര്‍ന്നുവന്നുള്ളൂ.

 

 

Latest News