കോഴിക്കോട്- പി.ജയരാജനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആർ.എസ്.എസ് നിർദേശ പ്രകാരമായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യോഗാ ഗുരുവായ ശ്രീ എമ്മിന്റെ മാധ്യസ്ഥതയിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ അതിനു ശേഷവും കൊലപാതകം നടന്നപ്പോൾ ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിർദേശം ആർ.എസ്.എസ് മുന്നോട്ടുവെച്ചു. പി. ജയരാജൻ ജില്ലയിൽ സി.പി.എമ്മിന്റെ തലപ്പത്തു തുടരുന്നിടത്തോളം സമാധാനമുണ്ടാക്കാനാകില്ലെന്ന് ആർ.എസ്.എസ് നേതാക്കൾ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സീറ്റ് നൽകി ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ പദ്ധതി തയാറാക്കി. വടകരയിൽ ജയരാജൻ തോൽക്കുമെന്ന് ഇരുവർക്കും ഉറപ്പായിരുന്നു. തക്കതായ കാരണമില്ലാതെ ജയരാജനെ മാറ്റിയാൽ പാർട്ടിയിൽ എതിർപ്പ് ഉയരുമെന്ന് ഭയന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. സെക്രട്ടറി സ്ഥാനത്തു നിന്ന് താൽക്കാലികമായി മാറ്റിനിർത്താതെ പദവിയിൽ നിന്നു തിരക്കിട്ടു നീക്കി പകരം പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ രാജിവെപ്പിച്ചു കൊണ്ടുവന്നു ജില്ലാ സെക്രട്ടറിയാക്കി. കെ. മുരളീധരനോട് വലിയ വോട്ടിനു തോറ്റ ശേഷം ജയരാജന് പാർട്ടിയിൽ പദവികളോ ചുമതലയോ നൽകിയതുമില്ല. ഇതിലൂടെ ആർ.എസ്.എസ് നിർദേശം നടപ്പാക്കുകയാണ് പിണറായിയും കോടിയേരിയും ചെയ്തത്.
ആർ.എസ്.എസ് നേതാക്കളുമായി തന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായിയും സി.പി.എം നേതാക്കളും ചർച്ച നടത്തിയതായി ശ്രീ എം ഇന്നലെ സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിൻവലിച്ചു മാപ്പ് പറയാൻ എം.വി ഗോവിന്ദൻ തയാറാകണം. എവിടെയാണ് ചർച്ച നടന്നതെന്നു തെളിയിക്കാനാണ് ഗോവിന്ദൻ വെല്ലു വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലും ചർച്ച നടന്നതായാണ് ശ്രീ എം പറഞ്ഞത്. ഒരു മാസം മുമ്പ് തന്റെ ഓഫീസിൽ നിന്നു കൊടുത്ത അപേക്ഷയിലാണ് സർക്കാർ നാലേക്കർ ഭൂമി അനുവദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. യോഗാ സെന്റർ തുടങ്ങാൻ സ്ഥലം വേണമെന്നേ അപേക്ഷയിൽ പറഞ്ഞിരുന്നുള്ളൂ.
നാലേക്കർ അനുവദിച്ച സർക്കാർ തീരുമാനം ശ്രീ എമ്മിനെ ഞെട്ടിച്ചെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ശ്രീ എം ഒരു പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം സമ്മാനിച്ച പിണറായി വിജയൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ വിലാപം കേൾക്കുന്നില്ലെന്നും സുബ്രഹ്മണ്യൻ പ്രസ്താവനയിൽ ആരോപിച്ചു.