കോഴിക്കോട്- കണ്ണൂരിൽ സി.പി.എം-ആർ.എസ്.എസ്. സംഘർഷം തീർക്കാൻ മധ്യസ്ഥത വഹിച്ച കാര്യം ശരിയാണെന്ന് സത്സംഘ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീ എം ഇക്കാര്യം പറഞ്ഞത്.
കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കണ്ണൂരിലും തിരുവനന്തപുരത്തും രണ്ടു യോഗങ്ങൾ നടത്തിയെന്നും രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ആർ.എസ്.എസ്. നേതാവ് ഗോപാലൻകുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തുവെന്നും എം പറഞ്ഞു. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നേതൃത്വത്തിലുള്ള സത്സംഘ് ഫൗണ്ടേഷന് തിരുവനന്തപുരത്ത് യോഗ കേന്ദ്രം ആരംഭിക്കാൻ നാലേക്കർ ഭൂമി അനുവദിക്കാൻ ഒരു മാസം മുമ്പാണ് അപേക്ഷ നൽകിയത്. തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് അപേക്ഷ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.