നാഗ്പൂർ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നയായി മന്ത്രവാദത്തിനു വഴങ്ങാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 50 കോടി രൂപ മഴയായി പെയ്യുമെന്നാണ് സംഘം പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്.
ഈ മാസം ആദ്യം പുരുഷന്മാരിൽ ഒരാളാണ് പെണ്‍കുട്ടിയെ സമീപിച്ചതെന്നും കൂട്ടാളികളുടെ നിർദ്ദേശപ്രകാരം പ്രത്യേക ആചാരങ്ങൾ പാലിച്ചാൽ സമ്പന്നനാകാമെന്നാണ അറിയിച്ചതെന്നും പെൺകുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മന്ത്രവാദത്തില്‍ വിവസ്ത്രയായി പങ്കെടുക്കണമെന്ന് പ്രതികള്‍ പറഞ്ഞപ്പോൾ പെണ്‍കുട്ടിക്ക് സംശയം തോന്നി. മന്ത്രവാദത്തില്‍നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും സമ്മർദ്ദം തുടർന്നതിനാലാണ് പെൺകുട്ടി ലകദ്ഗഞ്ച് പോലീസിൽ പരാതി നൽകിയത്.
വിക്കി ഗണേഷ് ഖാപ്രെ (20), ദിനേശ് മഹാദേവ് നിഖാരെ (25), രാമകൃഷ്ണ ദാദാജി മസ്‌കർ (41), വിനോദ് ജയറാം മസ്രാം (42), ഡിആർ എന്ന സോപൻ ഹരിഭ കുമ്രെ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം അറസ്റ്റുചെയ്തത് വിക്കി ഖാപ്രെയാണ്. ചോദ്യം ചെയ്യലില്ർ ഖപ്രെ കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തി.