ന്യൂദല്‍ഹി- കോവിഡ് രോഗവ്യാപനത്തിന്റെ പ്രതിസന്ധി അവസാനിച്ചതായി കരുതരുതെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറൽ ശേഖർ സി മാണ്ഡെ. രോഗവ്യാപനം അവസാനിച്ചെന്നു കരുതിയുള്ള പെരുമാറ്റം ഒരു മൂന്നാം രോഗതരംഗത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു രോഗവ്യാപന തരംഗം കൂടിയുണ്ടാകുന്നത് കടുത്ത അനന്തരഫലങ്ങളിലേക്ക് സമൂഹത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സ്ഥാപനങ്ങളുടെ ഒരുമിച്ചുള്ള പ്രയത്നം കൊണ്ടു മാത്രമേ കോവിഡ് പ്രതിസന്ധിയെ മറികടക്കാനാകൂ എന്ന് മാണ്ഡെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കോവിഡിനോടുള്ള പ്രതികരണത്തെ സംബന്ധിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗപ്പകർച്ച വലിയ തോതിലുള്ള ആശങ്കകളുണ്ടാക്കിയെങ്കിലും ഇപ്പോൾ അത്തരം ആശങ്കകൾ ജനങ്ങൾക്കിടയിൽ കുറഞ്ഞു വരുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ജനങ്ങൾ മാസ്കുകൾ ധരിക്കുന്നത് ഒഴിവാക്കിക്കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ജനങ്ങളെ ഭീഷണിപ്പെടുത്തേണ്ട നിലപോലും രാഷ്ട്രീയനേതാക്കൾക്കുണ്ട്.
അതിനിടെ വാക്സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് രാജ്യത്ത് ആരംഭിച്ചു. പ്രായം ചെന്നവർക്കാണ് ഈ ഘട്ടത്തിൽ പരിഗണന ലഭിക്കുക.