ഗുവാഹത്തി- ദ്രാവിഡ കക്ഷിയായ ഡിഎംകെയെ 'ഹിന്ദുവിരുദ്ധ പാർട്ടി'യെന്ന് ആക്ഷേപിച്ച ശേഷം അസമിലെത്തിയ യുവമോർച്ച ദേശീയ പ്രസിഡണ്ട് തേജസ്വ സൂര്യ കോൺഗ്രസ്സുമായി സഖ്യത്തിലുള്ള എഐയുഡിഎഫിന്റെ നേതാവിനെ 'മുഗളന്മാരുടെ പ്രതിനിധി' എന്ന് വിശേഷിപ്പിച്ചു. ദുബ്രുഗഢ് ജില്ലയിൽ സംഘടിപ്പിച്ച യുവാക്കളുടെ റാലിയിൽ പങ്കെടുക്കവെയാണ് തേജസ്വി സൂര്യ വർഗീയച്ചുവയുള്ള പരാമർശവുമായി രംഗത്തെത്തിയത്.
"മുഗളന്മാരുടെ പ്രതിനിധിയായ ബദ്രുദ്ദീൻ അജ്മലിന്റെ പിണിയാളാണ് കോൺഗ്രസ്," പാർലമെന്റംഗം കൂടിയായ തേജസ്വി സൂര്യ പറഞ്ഞു. ഇവരെ അസമിൽ നിന്നും നീക്കം ചെയ്യണമെന്നും അങ്ങനെ പുതിയ അസമിനെ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു.
അസമിൽ മൂന്ന് ഘട്ടമായാണ് അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27 മുതൽ തെരഞ്ഞെടുപ്പ് നടക്കും. മുതിർന്ന ബിജെപി നേതാക്കൾ യുവമോർച്ച നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കാബിനറ്റംഗം ഹിമാന്ത ബിശ്വ ശർമ, അസം ബിജെപി പ്രസിഡണ്ട് രാജ്നീത് ദാസ്സ്, കേന്ദ്രമന്ത്രി രാമേശ്വർ തേലി എന്നിവരും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
അസമിന്റെ വികസനത്തിനുള്ള അടിക്കല്ല് ബിജെപി പാകിയതായി സൂര്യ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷങ്ങളെക്കുറിച്ച് ഓരോ വീടുകളിലും കയറിച്ചെന്ന് സംസാരിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.