തുറൈഫ്- കോവിഡും വിദേശ യാത്രാ വിലക്കും മൂലം സൗദിയിൽ വിമാന യാത്രക്കാർ വളരെ കുറവ്. കൊറോണയും 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്കും നിമിത്തം തുറൈഫ്-റിയാദ്, തുറൈഫ്-ജിദ്ദ വിമാന സർവീസുകളിൽ യാത്രക്കാർ വളരെ കുറവായിരിക്കുകയാണ്.
240 യാത്രക്കാരെ ഉൾക്കൊള്ളുന്ന വിമാനത്തിൽ ദിനേന 35, 40, 45 യാത്രക്കാരാണ് ഇപ്പോഴുള്ളത്. ചില ദിവസങ്ങളിൽ അൽപം ഏറിയും കുറഞ്ഞും ഇരിക്കും. മുമ്പ് നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ ഈ റൂട്ടിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസമായിരുന്നു. റിയാദിലേക്ക് ദിവസേനയും ജിദ്ദയിലേക്ക് ആഴ്ചയിൽ രണ്ടു തവണയുമാണ് സർവീസ് ഉള്ളത്. സാധാരണഗതിയിൽ ധാരാളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂടാതെ തുറൈഫ്-ദമാം, തുറൈഫ്-ഹായിൽ എന്നീ റൂട്ടുകളിലും സർവീസ് ഉണ്ടായിരുന്നു.
നേരിയ തോതിൽ കൊറോണ വീണ്ടും വർധിച്ച പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവെച്ചിരുന്നതിനെ തുടർന്നാണ് യാത്രക്കാരുടെ എണ്ണം കൂടുതൽ കുറവായത്. കൊറോണ വൈകാതെ കുറയുമെന്ന പ്രതീക്ഷയിലാണ് എയർപോർട്ട് ജീവനക്കാരും തൊഴിലാളികളും.