ദമാം- മൗലികാവകാശ ലംഘനത്തിനും നീതി നിഷേധത്തിനുമെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും ഇതിനായി ജനാധിപത്യ അധികാരം ബുദ്ധിപൂർവകമായി വിനിയോഗിക്കാൻ രാജ്യത്തെ എല്ലാ പൗരന്മാരും തയ്യാറാകണമെന്നും ദമാം അൽകോബാർ ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ സംയുക്താഭിമുഖ്യത്തിൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'മതസ്വാതന്ത്ര്യം മൗലികാവശം' ചർച്ചാ സംഗമം ആഹ്വാനം ചെയ്തു. ഭരണഘടനയുടെ അന്തഃസത്തയായ ഇഷ്ടമുള്ള മതം വിശ്വസിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലിക അവകാശങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നിയമപാലക ശ്രമങ്ങൾ രാജ്യത്തിന്റെ മതേതര സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ലോകത്തിന് തന്നെ മാതൃകയായ ബൃഹത്തായ ഇന്ത്യൻ ഭരണഘടന വിവിധ മതദർശനങ്ങൾക്ക് പ്രാധാന്യം നൽകുന്നതും മതേതര പാരമ്പര്യത്തിൽ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കുന്നതാണെന്നും വിഷയാവതരണം നടത്തിയ റാഷിദ് ഖലീൽ അഭിപ്രായപ്പെട്ടു. പ്രവിശ്യയിലെ വിവിധ സാമൂഹ്യ സംസ്‌കാരിക സംഘടനാ നേതാക്കളായ പി.ടി അലവി (ദമാം മീഡിയാ ഫോറം), ചന്ദ്രമോഹൻ വേങ്ങര (ഒ.ഐ.സി.സി), മാലിക്ക് മക്ബൂൽ (കെ.എം.സി.സി), ആൽബിൻ ജോസഫ് (ടോസ്റ്റ് മാസ്‌റ്റേഴ്‌സ്), നജീബ് അരഞ്ഞിക്കൽ (എം.എസ്.എസ്), എൻ.വി സാലിം (കിഴക്കൻ പ്രവിശ്യാ ഇന്ത്യൻ ഇസ്ലാഹി സെന്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി) എന്നിവർ സംസാരിച്ചു. അൻവർ അബൂബക്കർ വടക്കേക്കാട് മോഡറേറ്ററായിരുന്നു. യൂസഫ് ശരീഫ് ചർച്ചകളെ ക്രോഡീകരിച്ചു സംസാരിച്ചു. അൽകോബാർ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഹാഫിസ് ഇഖ്ബാൽ ആമ്പത്ത് സ്വാഗതവും സിറാജ് ആലുവ നന്ദിയും പറഞ്ഞു ഹമീദ് ചാലിൽ, നൗഷാദ് ഖാസിം തൊളിക്കോട്, ഷിയാസ് ചെമ്മാട്, സുധീർ എടത്തനാട്ടുകര, ആബിദ് കെ.വി, അബ്ദുൽ ജബ്ബാർ വിളത്തൂർ, ഫവാസ് ചെമ്മാട്, ഫക്രുദീൻ പാടൂർ, അനസ് വെമ്പായം എന്നിവർ നേതൃത്വം നൽകി.