Sorry, you need to enable JavaScript to visit this website.

കോഴിയെ കുറുക്കനെ ഏല്‍പിക്കേണ്ട കാര്യമില്ല; ബി.ജെ.പി വിവാദത്തില്‍ എം.കെ. മുനീര്‍

കോഴിക്കോട്-ദേശ വിരുദ്ധരായ ബി.ജെ.പി.യോട് ചേരേണ്ടിവന്നാല്‍ മുസ്‌ലിംലീഗ് പിരിച്ചുവിടുമെന്ന്  നിയമസഭാ പാര്‍ട്ടി നേതാവ് ഡോ. എം.കെ. മുനീര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ  അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലര്‍ മൂല്യങ്ങളോടെ  നില നില്‍ക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവര്‍ത്തിക്കുന്ന  ജനാധിപത്യ പാര്‍ട്ടിയെന്ന നിലയ്ക്ക്,  ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലര്‍ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം  പിരിച്ചു വിടുന്നതായിരിക്കും അഭികാമം.
ഇന്ത്യയുടെ ഭരണഘടനയുടെ താഴെ ഒപ്പു വെച്ച ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ   പാര്‍ട്ടിയെ , ഇന്ത്യയുടെ ഭരണഘടനയുടെ ശില്‍പി ഡോക്ടര്‍ അംബേദ്ക്കറെ ഭരണഘടനാ സമിതിയിലേക്ക് എത്തിച്ച ചരിത്ര നിയോഗം നിര്‍വ്വഹിച്ച ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളത്?  ഹിന്ദുവും മുസ്്‌ലിമും ക്രിസ്ത്യനും പാഴ്‌സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉള്‍പ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത . നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കല്‍പ്പവും നിങ്ങള്‍ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്‍പങ്ങളാണ് . അതിന് ഇന്ത്യയുടെ ഭരണ ഘടനയിലോ പാരമ്പര്യത്തിലോ  ഒരു സ്ഥാനവുമില്ല . അത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വരുന്നതിനു മുമ്പ് നിങ്ങളാദ്യം ഇന്ത്യയെ പഠിക്കുക . ലീഗ് എവിടെ നില്‍ക്കണം , എവിടെ  നില്‍ക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തി ലീഗിനുണ്ട്. കോഴിയെ കുറുക്കനെ ഏല്‍പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇല്ല-  മുനീര്‍ പറഞ്ഞു.

 

 

Latest News