20 മിനിറ്റിനകം ക്ലീനിംഗ് പൂർത്തിയാകും
മക്ക- വിശുദ്ധ കഅ്ബാലയത്തിന്റെ മുകൾഭാഗം വൃത്തിയാക്കാൻ ഇനി മുതൽ അതിനൂതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ക്ലീനിംഗ് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തും.
വിദഗ്ധരായ തൊഴിലാളികൾ മുഖേന ഇരുഹറം കാര്യാലയത്തിലെ ടെക്‌നിക്കൽ സർവീസ് ഏജൻസിയും ക്ലീനിംഗ് ആന്റ് കാർപറ്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ശുചീകരണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിനായി കൃത്യമായ ഷെഡ്യൂളും തയാറാക്കിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലൂടെയാണ് കഅ്ബയുടെ മുകൾഭാഗം വൃത്തിയാക്കുന്നതെന്ന് ടെക്‌നിക്കൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി മേധാവി പ്രൊഫ. മുഹമ്മദ് ബിൻ മുസ്‌ലിഹ് അൽജാബിരി വിശദമാക്കുന്നു. 'അടിച്ചുവാരുകയെന്നതാണ് ഇതിൽ ആദ്യഘട്ടം. തുടർന്ന് പൊടിപടലങ്ങളും പക്ഷികാഷ്ടങ്ങളും നീക്കം ചെയ്യും. പിന്നീട് മുകൾഭാഗം മുഴുവനായും കിസ്‌വയുടെ ചുമരും പുറമെ നിന്ന് മുകൾഭാഗത്തേക്കുള്ള വാതിലും നനഞ്ഞ തുണി കൊണ്ട് തുടക്കും. ശേഷം ഈ ഭാഗങ്ങളെല്ലാം കഴുകുകയും ഉണക്കുകയും വെള്ളം പൂർണമായും വലിച്ചെടുക്കുകയും ചെയ്യും. വീണ്ടും ഒരിക്കൽ കൂടി മുകൾതട്ട് വെള്ളം കുടഞ്ഞ് തുടക്കുകയും ഉണക്കുകയും ചെയ്യും'- മുഹമ്മദ് അൽജാബിരി വിശദമാക്കി. കഅ്ബയിൽ വിരിച്ച ലോകോത്തര നിലവാരമുള്ള മാർബിളിന്റെ ഗുണമേന്മ നിലനിർത്തുന്നതിന് വേണ്ടിയാണ് അതിനൂതനമായ വാക്വം ക്ലീനറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറസ്സായി കിടക്കുന്ന കഅ്ബാലയത്തിന്റെ മുകൾഭാഗം ശ്രദ്ധാപൂർവം ശുചിയാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ നിലവിൽ വേണ്ടി വരുന്ന സമയം 20 മിനിറ്റ് മാത്രമാണെന്ന് ടെക്‌നിക്കൽ സർവീസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മേധാവി മൻസൂർ ബിൻ മുഹമ്മദ് അൽമൻസൂരി പറഞ്ഞു. നേരത്തെ ഇതിന് 40 മിനിറ്റോളം വേണ്ടി വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. കഅ്ബാലയത്തിന്റെ പവിത്രത പരിരക്ഷിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അങ്ങേയറ്റം പ്രാധാന്യം നൽകുന്നുവെന്നതിന് തെളിവാണിതെന്നും അൽമൻസൂരി പറഞ്ഞു.