തൃശൂർ- കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന വാദം തെറ്റാണെന്ന് ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ബിഷപ്പ് യൂഹന്നാൻ മാർ മിലിത്തിയോസ്. കേരളത്തിലേക്ക് ലവ് ജിഹാദ് കൊണ്ടുവരുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു. യു.പി മോഡൽ ലവ് ജിഹാദ് നിയമ നിർമ്മാണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.
ലോകം മാറി വരുകയാണ്. ഇവിടെ സ്ത്രീയ്ക്കും പുരുഷനും പരസ്പരം കാണുവാനും സംസാരിക്കുവാനും അവസരമുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ അവർ പരസ്പരം സ്‌നേഹിക്കുന്നും വിഹാഹം ചെയ്യുന്നതും സ്വാഭാവികമാണ്. കേരളത്തിൽ ലവ് ജിഹാദ് ആരോപിക്കുന്നതിന് പിന്നിൽ നൂറു ശതമാനവും രാഷ്ട്രീയമാണ്. പെൺകുട്ടികളും ആൺകുട്ടികളും പരസ്പരം കാണട്ടെ. അവർക്ക് ഇഷ്ടപ്പെട്ടാൽ ഒരുമിച്ച് ജീവിക്കട്ടെ. കേരളത്തിൽ മത സാഹചര്യം പരിശോധിച്ചാല് കാണാൻ സാധിക്കും വിവാഹത്തിന് ശേഷം അവർ ആൺക്കുട്ടിയുടേയോ പെൺകുട്ടിയുടേയോ മതത്തിലേക്ക് മാറും. മാറാതെയും ഇരിക്കും അതിനെ ലവ് ജിഹാദെന്ന് വിളിക്കാനാവില്ല.
കാലക്രമേണ കേരളത്തിൽ മതം മാറാതെ തന്നെ വിവാഹം ചെയ്യുന്നതിനുള്ള സാഹചര്യം വന്നുചേരും. വിദേശ രാജ്യങ്ങളിൽ രണ്ട് മതസ്ഥർ തമ്മിലുള്ള വിവാഹം സഭ തന്നെ നടത്തികൊടുക്കുന്നുണ്ട്. ആ സാഹചര്യം ഇവിടെയും വന്നെത്തണമെന്നാണ് തന്റെ ആഗ്രഹമമെന്നും ബിഷപ്പ് പറഞ്ഞു.