ജിദ്ദ: സാമ്പത്തിക സംവരണം ഏർപ്പെടുത്തുക വഴി പിന്നോക്ക വിഭാഗങ്ങളുടെ അവകാശം ഇല്ലായ്മ ചെയ്യപ്പെടുമെന്നും സംവരണത്തിന്റെ ഉദ്ദേശ്യം അട്ടിമറിക്കപ്പെടുമെന്നും അതുകൊണ്ട് ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണണെന്നും പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ ആവശ്യപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാലും ജാതി വ്യവസ്ഥ കൊണ്ടും തൊഴിലും ഭൂമിയും നിഷേധിക്കപ്പെട്ട് പിന്തള്ള പ്പെട്ടുപോയ പിന്നോക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ പരിഹാരമാണ് സംവരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി മഹ്ജർ സനാഇയ്യ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മറ്റി അംഗം ഉമറുൽ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം, വസ്ത്രം എന്നിവ എല്ലാവർക്കും ലഭ്യമാവുമ്പോഴാണ് രാജ്യം ക്ഷേമരാഷ്ട്രം ആവുന്നത്. ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വൈജാത്യത്തോടൊപ്പം അതിന്റെ ഏകതയാണു. അതിന്നു തുരങ്കംവെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി ജന സേവന വിഭാഗം കോ-ഓർഡിനേറ്റർ സൈദലവി സംസാരിച്ചു. മേഖലാ പ്രസിഡന്റ് റഷീദ് പാലക്കവളപ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ഹാഷിം ത്വാഹ നന്ദിയും പറഞ്ഞു.