പൂനെ- ഭിന്നശേഷിക്കാർക്കായുള്ള കേന്ദ്രത്തിലെ രണ്ടാം നിലയില്‍നിന്ന് പെണ്‍കുട്ടി തള്ളിയിട്ട യുവതി മരിച്ചു. 14 കാരി തള്ളിയിട്ടതിനെ തുടർന്ന് 33 കാരിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കോത് റൂഡ് പോലീസ് സ്റ്റേഷന്‍ അതിർത്തിയിലെ റെസിഡൻഷ്യൽ കോളനിയിലാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു യുവതിയെ പിറകിലൂടെ എത്തിയ 14 കാരി എടുത്ത് ഉയർത്തിയ ശേഷം താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. പെണ്‍കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നും കോത്‌റൂഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
30 വർഷം പഴക്കമുള്ള കേന്ദ്രത്തില്‍ പുരുഷന്മാരും സ്ത്രീകളുമായി 50 ഓളം പേരുണ്ട്. കൂടുതലും മാനസിക, ന്യൂറോളജിക്കൽ വൈകല്യവുമുള്ളവരാണെന്ന് അധികൃതർ പറഞ്ഞു.