Sorry, you need to enable JavaScript to visit this website.

ഏഴു മേഖലകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കൂടുതൽ

റിയാദ്- ഏഴു പ്രവർത്തന മേഖലകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കൂടുതലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ധന, ഇൻഷുറൻസ് മേഖലയിലാണ്. ഈ മേഖലയിൽ സൗദിവൽക്കരണം 83.6 ശതമാനമാണ്. ജനറൽ അഡ്മിനിസ്‌ട്രേഷൻ, സാമൂഹിക സുരക്ഷാ മേഖലകളിൽ 71.9 ശതമാനവും അന്താരാഷ്ട്ര സംഘടനകളിൽ 71.5 ശതമാനവും ഖനന മേഖലയിൽ 63.2 ശതമാനവും വിദ്യാഭ്യാസ മേഖലയിൽ 52.9 ശതമാനവും ടെലികോം, ഐ.ടി മേഖലയിൽ 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, എയർകണ്ടീഷൻ മേഖലയിൽ 50.6 ശതമാനവുമാണ് സ്വദേശിവൽക്കരണം. 


കൃഷി, മത്സ്യബന്ധനം, നിർമാണം, അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സപ്പോർട്ട് സർവീസ്, ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നീ മേഖലകളിലാണ് സൗദിവൽക്കരണം ഏറ്റവും കുറവ്. കൃഷി, മത്സ്യബന്ധന മേഖലയിൽ 15.5 ശതമാനവും നിർമാണ മേഖലയിൽ 13.5 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് സേവന, സപ്പോർട്ട് സർവീസ് മേഖലയിൽ 12 ശതമാനവും ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 11.4 ശതമാനവുമാണ് സൗദിവൽക്കരണം. 


ആരോഗ്യ, സാമൂഹിക സേവന മേഖലയിൽ 48.3 ശതമാനം, റിയൽ എസ്റ്റേറ്റ് മേഖലയിൽ 31.9 ശതമാനം, കലാ, വിനോദ മേഖലയിൽ 29.9 ശതമാനം, പ്രൊഫഷനൽ, ശാസ്ത്ര, സാങ്കേതിക മേഖലയിൽ 29.8 ശതമാനം, ജല, മലിനജല മേഖലയിൽ 26.5 ശതമാനം, ഗതാഗത, സംഭരണ മേഖലയിൽ 25.3 ശതമാനം, വ്യവസായ മേഖലയിൽ 25 ശതമാനം, ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയർ മേഖലയിൽ 23.4 ശതമാനം, താമസ, ഭക്ഷണ സേവന മേഖലയിൽ 20.2 ശതമാനം, മറ്റു മേഖലകളിൽ 19.6 ശതമാനം, പ്രത്യേകം നിർണയിക്കാത്ത മേഖലകളിൽ 1.7 ശതമാനം എന്നിങ്ങിനെയാണ് സൗദിവൽക്കരണം. 
കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ സൗദിവൽക്കരണം 23.8 ശതമാനമാണ്. സ്വകാര്യ മേഖലയിൽ ആകെ 85 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 20.3 ലക്ഷത്തോളം സൗദികളാണ്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 76.2 ശതമാനം വിദേശികളാണ്. 64.8 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. 
 

Latest News