ഹാദിയ; സുപ്രീം കോടതിയില്‍ വാദം തുടരുന്നു

ന്യൂദൽഹി- ഹാദിയ കേസിൽ കോടതി നടപടികൾ തുടരുന്നു. കേസില്‍ ഹാദിയയുടെ വാദം തുടരുകയാണ്.തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനാകില്ലെന്നും പരിഭാഷകന്‍റെ സേവനം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടു. കേസ് തുറന്ന കോടതിയില്‍ നടത്തരുതെന്ന വാദം കോടതി തള്ളി. കേസ് നാളത്തേക്ക് മാറ്റുമെന്ന് നേരത്തെ കോടതി അഭിപ്രായം പറഞ്ഞെങ്കിലും ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കപിൽ സിബല്‍ ശക്തമായ എതിർപ്പ് ഉയര്‍ത്തി. ഇതേ തുടര്‍ന്നാണ് കേസ് ഇന്ന് തന്നെ പരിഗണിക്കുന്നത്. തുടര്‍ന്ന് നാലു മണിക്കുശേഷവും കോടതി നടപടികള്‍ തുടരുകയായിരുന്നു.   ഈ പെൺകുട്ടി ഇന്ന് കോടതിയിൽ വന്നിട്ടുണ്ട്. നാളെയും വരണം. നാളെ നിങ്ങൾ അവളെ കേൾക്കുമായിരിക്കും. ഞാൻ നിസഹായനാണ് എന്ന് കപിൽ സിബൽ പറഞ്ഞിരുന്നു. ഞാനാദ്യമായാണ് ഇത്തരം വിചിത്രമായ ഒരു കേസ് അഭിമുഖീകരിക്കുന്നതെന്നും അതുകൊണ്ടാണ് വിശദമായ വാദം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ജസ്റ്റീസ് ദീപക് മിശ്ര മറുപടിയും പറഞ്ഞു. തുടര്‍ന്നാണ് കേസില്‍ വാദം തുടരുന്നത്. 
ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച പോപ്പുലർ ഫ്രണ്ടിനെ പറ്റി അന്വേഷിക്കണമെന്ന അശോകന്റെ ആവശ്യം കോടതി അംഗീകരിച്ചു. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ആരോപണ വിധേയരായവരെ പറ്റി വിശദമായി അന്വേഷിച്ച ശേഷം ഹാദിയയുടെ മൊഴിയെടുക്കൂവെന്ന് കോടതി വ്യക്തമാക്കി. 
ഹാദിയ എന്ന പെൺകുട്ടി ജീവനോടെ മുന്നിലുണ്ട്; അവളോട് ചോദിക്കൂവെന്ന് കപിൽ സിബൽ ചോദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. 
ഈ കേസിൽ എൻ.ഐ.ഐ അനാവശ്യം തിടുക്കം കാണിച്ചുവെന്നും കപിൽ സിബൽ ആരോപിച്ചു.

Latest News