പത്തനംതിട്ട- ഇലന്തൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവറെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഈസ്റ്റ് കിഴക്കേഭാഗത്ത് ഏബ്രഹാം ഇട്ടി ( 52 )യാണ് കൊല്ലപ്പെട്ടത്.വൈകുന്നേരങ്ങളിൽ ഇയാളുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന സുഹൃത്തുകളെ കേന്ദ്രീകരിച് പോലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ മക്കൾ എന്നിവരുമായി ഒന്നര വർഷമായി അകന്നു ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഏബ്രഹാം ഇട്ടി. വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് നിർമ്മാണം പുരോഗമിക്കുന്ന കിണറ്റിലേക്കുളള മോട്ടോർ തിരികെ എടുക്കാനെത്തിയ തൊഴിലാളി ഏബ്രഹാമിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല.
നേരം പുലർന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തേക്കുളള ബൾബുകൾ ഓഫ് ചെയ്യാത്ത സാഹചര്യം സംശയത്തിന് ഇടയാക്കി. തുടർന്ന് സമീപ വാസികളിൽ ചിലർ വീട്ടിലെത്തി വിളിച്ചു. പ്രധാന വാതിൽ ചാരിയ നിലയിലായിരുന്നു. ഉളളിൽ കടന്നപ്പോൾ അടുക്കള ഭാഗത്ത് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.
മുറിയിൽ നിന്നും മാരാകായുധങ്ങൾ കണ്ടെത്തി. ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. വൈകുന്നേരങ്ങളിൽ ഏബ്രഹാം ഇട്ടിയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒത്തുചേരുന്നത് പതിവായിരുന്നു. അത്തരത്തിൽ വന്നവരെക്കുറിച്ചുളള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ചിലരെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വീട്ടിൽ എത്തിവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. വീട്ടിലും പരിസരത്തും വന്നുപോയവരുടെ വിവരങ്ങൾ മൊബൈൽ ടവർ ലൊക്കേഷൻ വഴി ശേഖരിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പോസ്റ്റമോർട്ടം നടത്തും. ജില്ലാ പോലീസ് ചീഫ് സംഭവസ്ഥലം സന്ദർശിച്ചു.